- ഇന്ത്യയും റഷ്യയുമാണ് ഏറ്റവും വലിയ ഇരകളെന്ന് സൈബർ വിദഗ്ധർ
ലണ്ടൻ- ഇന്ത്യയടക്കം നൂറിലേറെ രാജ്യങ്ങളെ ഞെട്ടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണം. ആയിരക്കണക്കിന് കംപ്യൂട്ടറുകളെ തകർത്ത ഹാക്കർമാർ ആരോഗ്യ മേഖലയിൽ സർവനാശം വിതച്ചു. കംപ്യൂട്ടറുകൾ പണി മുടക്കിയതോടെ ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾ മുൾമുനയിലായി. ലോകം ഞെട്ടിത്തരിച്ച സൈബർ ആക്രമണത്തിന് പിന്നിലെ ഹാക്കർമാരെ പിടികൂടാൻ വിവിധ രാജ്യങ്ങൾ സംയുക്ത അന്വേഷണം തുടങ്ങി.
ഇന്ത്യയിൽ ആന്ധ്ര പോലീസിന്റെ കംപ്യൂട്ടർ ശൃംഖലയിൽ പ്രവേശിച്ച വൈറസ് നൂറുകണക്കിന് കംപ്യൂട്ടറുകളുടെ പ്രവർത്തനം മരവിപ്പിച്ചു. കംപ്യൂട്ടറുകൾ ലോഗിൻ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ചില ഫയലുകൾ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് ഉപഭോക്താവിന് ലഭിക്കുക. ഇവ തിരിച്ചുപിടിക്കുന്നതിന് (ഡിക്രിപ്റ്റ്) നിങ്ങൾക്ക് സാധിക്കുമെന്നും എന്നാൽ അതിന് നിങ്ങൾ പണം നൽകേണ്ടതുണ്ടെന്നും സന്ദേശം തുടരുന്നു. മൂന്നു ദിവസത്തിനുള്ളിൽ പണം അടക്കണം. അല്ലെങ്കിൽ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതിന്റെ ഇരട്ടി തുക നൽകേണ്ടി വരും. ഒരാഴ്ച്ചക്കകം പണം നൽകിയില്ലെങ്കിൽ പിന്നീട് ഒരിക്കലും ഫയലുകൾ തിരികെ ലഭിക്കണമെന്നില്ല.
ബിറ്റ്‌കോയിൻ വഴി മാത്രമേ പണം നൽകാൻ സാധിക്കൂ. പണമടച്ച ഉടൻ കംപ്യൂട്ടറുകൾ പൂർവ്വസ്ഥിയിലാകുമെന്നുമുള്ള സന്ദേശമാണ് ഡെസ്‌ക്‌ടോപ്പിൽ പ്രത്യക്ഷപ്പെടുക.
അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, സ്‌പെയിൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വൈറസ് ആക്രമണം നടത്തി. നൂറിലേറെ രാജ്യങ്ങളിലെ 130,000 കംപ്യൂട്ടറുകളിൽ വൈറസ് പടർന്നുകയറി.
ഇന്ത്യയും റഷ്യയുമാണ് ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായിരിക്കുന്നതെന്ന് സൈബർ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു രാജ്യങ്ങളിലെ ഭൂരിഭാഗം കംപ്യൂട്ടറുകളും ഇപ്പോഴും വിൻഡോസിന്റെ പഴയ പതിപ്പായ എക്‌സ്പിയാണ് ഉപയോഗിക്കുന്നതെന്ന് ഹെൽസിങ്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി കമ്പനിയായ എഫ്-സെക്യറിന്റെ ഗവേഷണവിഭാഗം മേധാവി മൈകോ ഹിപോനെൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണമാണ് ഇപ്പോഴത്തേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കംപ്യൂട്ടറുകളിലെ സുരക്ഷാ പിഴവുകൾ മുതലെടുത്ത് കടന്നുകയറുന്ന മാൽവെയറുകളിൽനിന്ന് മോചനം ലഭിക്കാൻ വൻ തുകയാണ് ഹാക്കർമാർ ആവശ്യപ്പെടുന്നത്. ഹാക്കർമാരെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഇതിന് രാജ്യാന്തര സഹായം വേണമെന്നും യൂറോ പോലീസ് വ്യക്തമാക്കി. യൂറോ പോലീസിന്റെ സൈബർ വിഭാഗമാണ് ഹാക്കർമാരെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നിലുള്ളത്.
ഇംഗ്ലണ്ടിലെ നാഷണൽ ഹോസ്പിറ്റൽ സിസ്റ്റത്തെ ഹാക്കർമാർ ആക്രമിച്ചതാണ് വാർത്തകളിൽ ആദ്യം സ്ഥാനം പിടിച്ചത് ഇംഗ്ലണ്ടിലെ സൈബർ സെക്യൂരിറ്റി വിഭാഗം ഹാക്കർമാരെ പിടികൂടുന്നതിനായി 24 മണിക്കൂറും സേവനം തുടരുകയാണെന്ന് യു.കെ സൈബർ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിയതിനെ തുടർന്ന് സർജറി അടക്കമുള്ളവ മാറ്റിവെച്ചു.
സൈബർ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച റഷ്യയിൽ ബാങ്കുകളും ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുമെല്ലാം വൈറസ് പിടിയിലായി. റഷ്യൻ റെയിൽവേയെയും മൊബൈൽ നെറ്റ്‌വർക്കുകളെയും ഹാക്കർമാർ ആക്രമിച്ചു. ആയിരത്തോളം കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചതായി റഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ നിർണായക വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും അധികൃതർ അവകാശപ്പെട്ടു.
സ്‌പെയിനിലെ ടെലികോം ഭീമൻമാരായ ടെലിഫോണിക, വൈദ്യുതി വിതരണ സ്ഥാപനമായ ഇബർഡ്രോള, ഗ്യാസ് നാച്ചുറൽ എന്നീ സ്ഥാപനങ്ങളും ആക്രമണത്തിനിരയായി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോട് കംപ്യൂട്ടറുകൾ തുറക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ജർമനി, ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ചൈന എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ആഗോള സാമ്പത്തിക വ്യവസ്ഥയെ സൈബർ ആക്രമണങ്ങളിൽനിന്ന് എങ്ങനെ ചെറുക്കാം എന്നത് സംബന്ധിച്ച് ലോകത്തിലെ ഏഴ് പ്രധാന സാമ്പത്തിക ശക്തികൾ വെള്ളിയാഴ്ച യോഗം ചേരുന്നതിനിടെയായിരുന്നു ഹാക്കർമാർ പണി പറ്റിച്ചത്.
ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോൾട്ടിനെയും വൈറസ് ആക്രമിച്ചു. തുടർന്ന് റെനോൾട്ട് ഫ്രാൻസിലെയും സ്ലോവാനിയയിലെയും കാർ നിർമാണം തൽക്കാലം നിർത്തി. സൈബർ ആക്രമണം കൂടുതൽ വ്യാപിക്കാതിരിക്കാനാണ് കാർ നിർമാണം താൽക്കാലികമായി നിർത്തിയതെന്ന് കമ്പനി വിശദീകരിച്ചു.
ഇംഗ്ലണ്ടിലെ നിസാൻ പ്ലാന്റ്, സ്വീഡനിലെ എൻജിനീയറിംഗ് സ്ഥാപനമായ സാന്റ്‌വിക്, ഫെഡക്‌സ് കോർപ്പറേഷൻ, ജർമൻ റെയിൽവേ, ചൈനയിലെയും ഫിലിപ്പീൻസിലെയും സ്‌കൂളുകൾ, പോർച്ചുഗൽ ടെലികോം, അർജന്റീനയിലെ ടെലിഫോണിക, ഇന്തോനേഷ്യയിലെ ചില ആശുപത്രികൾ എന്നിവയെയും സൈബറാക്രമണം ബാധിച്ചു.
കംപ്യൂട്ടർ പൂർവ സ്ഥിതിയിലാക്കാൻ പണം ആവശ്യപ്പെടുന്ന മാൽവെയറുകളാണ് സൈബർ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ണമിിമഇൃ്യ എന്നാണ് ഈ റാൻസംവെയറിന്റെ പേര്.
കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറി ഉടമക്ക് പ്രവേശനം നിഷേധിക്കുകയോ നിയന്ത്രണമേർപ്പെടുത്തുകയോ ആണ് റാൻസംവെയറുകൾ ചെയ്യുക. പ്രവേശനം തിരികെ ലഭിക്കുന്നതിന് കംപ്യൂട്ടറിന്റെ ഉടമയിൽനിന്ന് പണം ആവശ്യപ്പെടുന്നതിനാലാണ് ഇവയെ റാൻസംവെയർ ( ഞമിീൊ മോചനദ്രവ്യം) എന്നു വിളിക്കുന്നത്. ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിൻ (ആശരേീശി) വഴിയാണ് ഹാക്കർമാർ പണം ആവശ്യപ്പെടുന്നത്. ബിറ്റ്‌കോയിൻ വഴി പണം സ്വീകരിക്കുന്നവരെ കണ്ടെത്തുക ഏറെ പ്രയാസമാണ്.
മൈക്രോസോഫ്റ്റിന്റെ പിഴവുകൾ മുതലെടുക്കാനായി അമേരിക്കൻ ചാര സംഘടനയായ എൻ.എസ്.എ (നാഷണൽ സെക്യൂരിറ്റി ഏജൻസി) വികസിപ്പിച്ച ടൂൾ ചോർത്തിയാണ് ഹാക്കർമാർ ആക്രമണം നടത്തുന്നത്.
ഇ-മെയിൽ അറ്റാച്ച്‌മെന്റുകളിലൂടെയും മാൽവെയറുകൾ ബാധിച്ച വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിലൂടെയുമാണ് വൈറസുകൾ കംപ്യൂട്ടറിൽ പ്രവേശിക്കുക. വിൻഡോസിലേക്ക് പ്രവേശനം നിഷേധിക്കുക, ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുക, പ്രത്യേക ആപ്ലിക്കേഷനുകൾ നിഷ്‌ക്രിയമാക്കുക തുടങ്ങിയവയാണ് റാൻസംവെയറുകൾ ചെയ്യുക. ഇതോടെ ഉടമക്ക് കംപ്യൂട്ടറിൽ പ്രവേശിക്കാനോ പ്രത്യേക ഫയലുകളോ ആപ്ലിക്കേഷനുകളോ തുറക്കാൻ കഴിയാതെ വരികയോ ചെയ്യാം.
കംപ്യൂട്ടറുകളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലാക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം നടത്തുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഉടമകളിൽനിന്ന് ഇതിനായി പ്രതിഫലം വാങ്ങില്ലെന്നും കമ്പനി വ്യക്തമാക്കി.