റിയാദ് - അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ച് ഹൂത്തി മിലീഷ്യകൾ ചെങ്കടലിൽ സ്ഥാപിച്ച മൈനുകൾ സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ജലമൈനുകൾ തകർത്തത്. ഇതുവരെ ആകെ 86 ജലമൈനുകൾ സഖ്യസേന കണ്ടെത്തി തകർത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച മാത്രം 36 മൈനുകൾ കണ്ടെത്തി തകർത്തു. സമുദ്രത്തിൽ കെട്ടിയിട്ട മൈനുകളും ഒഴുകിനടക്കുന്ന മൈനുകളും സഖ്യസേന കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച മാത്രം പതിമൂന്നു മൈനുകൾ സഖ്യസേന കണ്ടെത്തി തകർത്തു.
ഹൂത്തികൾ സ്ഥാപിക്കുന്ന മൈനുകൾ തീരദേശത്ത് പ്രവർത്തിക്കുന്ന തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ബീച്ചുകളിൽ എത്തുന്ന സാധാരണക്കാർക്കും വാണിജ്യ കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും ഭീഷണിയാണ്. മൈനുകൾ പരിസ്ഥിതി, സാമ്പത്തിക ദുരന്തങ്ങൾക്ക് ഇടയാക്കും. ബാബൽമന്ദബ് കടലിടുക്കിലും ദക്ഷിണ ചെങ്കടലിലും സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിന് ശ്രമിച്ചാണ് മൈനുകൾ കണ്ടെത്തി തകർക്കുന്നതിന് സഖ്യസേന ഊർജിത പ്രവർത്തനം നടത്തുന്നത്.
അന്താരാഷ്ട്ര കപ്പൽപാതകൾക്ക് ഹൂത്തികൾ ഭീഷണി സൃഷ്ടിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ജലമൈനുകളുടെ സ്ഥാപനം ഭീകരപ്രവർത്തനങ്ങളും ശത്രുതാപരമായ പ്രവർത്തനങ്ങളും നിർത്തിവെക്കുന്നതിനും യെമൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനും ഹൂത്തികൾ ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ്. ബാബൽമന്ദബ് കടലിടുക്കിലും ദക്ഷിണ ചെങ്കടലിലും നടത്തുന്ന ഭീകരപ്രവർത്തനങ്ങളുടെ ഫലമായി ഉടലെടുക്കുന്ന പരിസ്ഥിതി, സാമ്പത്തിക ദുരന്തങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം ഹൂത്തികൾക്കാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.