Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലാഭക്കൊയ്ത്തുമായി മുന്നേറുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ 'മുതലെടുപ്പി'നൊരുങ്ങുന്നു

കൊച്ചി- ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വലിയ കടക്കെണിയിലകപ്പെട്ട് നഷ്ടത്തില്‍ പറക്കുകയാണെങ്കിലും ഉപകമ്പനിയായ ബജറ്റ് എയര്‍ലൈന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലാഭം കൊയ്ത് മുന്നേറുകയാണ്. 2017-18 വര്‍ഷത്തില്‍ 262 കോടിയുടെ ലാഭം നേടിയ കമ്പനി അടുത്ത മാസം തുറക്കാനിരിക്കുന്ന കേരളത്തിലെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പരമാവധി 'മുതലെടുപ്പ്' നടത്താനുള്ള ഒരുക്കത്തിലാണ്്. 

തുടക്കം മുതല്‍ തന്നെ കമ്പനിക്ക് കണ്ണൂരില്‍ ഒരു മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. പരീക്ഷണാര്‍ത്ഥം ആദ്യമായി കണ്ണൂരിലിറങ്ങിയ യാത്രാ വിമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 എന്‍.ജി വിമാനമായിരുന്നു. ഇതിനു പുറമെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനു അബുദബിയിലേക്കുള്ള ആദ്യ വാണിജ്യ സര്‍വീസിനു തുടക്കമിടാനുള്ള അവസരവും എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ആസ്ഥാനമുള്ള കേന്ദ്ര സര്‍ക്കാര്‍ കമ്പനി എന്ന നിലയിലായിരിക്കാം കമ്പനിക്ക് ഈ അവസരങ്ങള്‍ ലഭിച്ചത്. കൊച്ചിയാണ് എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ആസ്ഥാനം. ഇതിനു പുറമെ കണ്ണൂരില്‍ നിന്നുള്ള പ്രഥമ സര്‍വീസിനു ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ഒരു മണിക്കൂറിനകം വിറ്റഴിഞ്ഞതും കമ്പനിക്ക് കണ്ണൂരില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇതെല്ലാം പരമാവധി മുതലെടുത്ത് കണ്ണൂരില്‍ നിന്ന് ലാഭംകൊയ്യാനാണ് കമ്പനിയുടെ നോട്ടം.

കണ്ണൂരില്‍ നിന്നും യുഎഇയിലെ തലസ്ഥാനമായ അബുദബി, ഷാര്‍ജ എന്നീ നഗരങ്ങള്‍ക്കു പുറമെ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദ്, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസിനും എയര്‍ ഇന്ത്യ എക്‌സ്പ്രസിനു അനുമതി ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രതികരണങ്ങള്‍ കമ്പനിയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. കണ്ണൂരിലേക്ക് കാര്യമായി തന്നെ യാത്രക്കാരെ ലഭിക്കുമെന്ന് ഉറപ്പായ കമ്പനി ഒരു വിമാനത്തെ പൂര്‍ണമായും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കേന്ദ്രീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്.

തുടക്കത്തില്‍ മൂന്ന് വിമാനങ്ങള്‍ റിയാദിലേക്കും നാലെണ്ണം ദോഹയിലേക്കും മൂന്നെണ്ണം അബുദബിയിലേക്കും നാലെണ്ണം ഷാര്‍ഷയിലേക്കും സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചിരിക്കുന്നത്. വൈകാതെ ദുബായിലേക്കും ഷാര്‍ജയിലേക്കും എല്ലാ ദിവസവും സര്‍വീസ് ആരംഭിക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും പരിഗണനയിലുണ്ട്. 

വിമാനത്താവളം തുറക്കുന്നതിനു മുമ്പെ കണ്ണൂരിലേക്ക് കഴുത്തറുപ്പന്‍ നിരക്കുമായി എയര്‍ ഇന്ത്യ

Latest News