കോഴിക്കോട് - എസ്.ഹരീഷിന്റെ മീശക്ക് ശേഷം ആവിഷ്‌കാരസ്വാതന്ത്ര്യ പ്രശ്‌നമുയർത്തി കിതാബ് നാടകം. ശബരിമല യുവതിപ്രവേശനത്തിൽ അന്തരീക്ഷം ചൂടുപിടിച്ചുനിൽക്കെ കിതാബും അത്രവേഗം അണയില്ല. നാടകപ്രവർത്തകരുടെ പ്രതിഷേധങ്ങൾ പലേടത്തും നടക്കുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ പ്രധാനചർച്ചാവിഷയമായി കിതാബ്.സി.പി.എം നിയന്ത്രണത്തിലുള്ള മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച കിതാബ് എന്ന നാടകം മുസ്‌ലിംകളെ അവഹേളിക്കുന്നതാണെന്നാണ് പരാതി. എസ്.ഡി.പി.ഐ, എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് സംഘടനകൾ നാടകത്തിനെതിരെ രംഗത്തുവന്നു. സംഘടനകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നല്കിയിട്ടുണ്ട്.
ഉണ്ണി. ആറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി റഫീഖ് മംഗലശ്ശേരിയാണ് കിതാബ് ഒരുക്കിയത്. മലയാള നാടകം ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാംസ്ഥാനം കിട്ടിയ ഈ നാടകം സംസ്ഥാനതലത്തിൽ അവതരിപ്പിക്കേണ്ടതുണ്ട്. വാങ്ക് വിളിക്കാൻ മോഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന കിതാബിൽ പള്ളിയിൽ വാങ്ക് വിളിക്കുന്ന മുക്രിയെയും ഇസ്‌ലാമിനെപോലും അവഹേളിച്ചുവെന്നാണ് ആരോപണം.
ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നാടകം അവതരിപ്പിച്ചത് സി.പി.എം നിയന്ത്രിത മാനേജ്‌മെന്റ് വിദ്യാലയമായതിനാൽ പ്രതിഷേധം സി.പി.എമ്മിനെതിരെയാകും. നാടകം സംസ്ഥാന തലത്തിൽ അവതരിപ്പിക്കാൻ അനുവദിച്ചാൽ അവിടേക്കും പ്രതിഷേധം വ്യാപിക്കും.
നാടകം പിൻവലിക്കാനോ മാറ്റം വരുത്താനോ സർക്കാർ നിർദ്ദേശം നൽകിയാൽ അതും വിമർശനത്തിനിടയാക്കും. മതസംഘടനകളെയും സംവിധാനങ്ങളെയും വിമർശിക്കുന്ന നാടകങ്ങൾ സ്‌കൂൾ കലോത്സവങ്ങളിൽ വരുന്നത് വലിയ വിവാദമായി മാറാറില്ല. ഈ നാടകത്തിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്തുവന്നുകഴിഞ്ഞു.
മാതൃഭൂമി വാരികയിൽ എസ്.ഹരീഷിന്റെ മീശ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നതിനെതിരെ സമാനമായ വിമർശനമാണ് ഉയർന്നത്. ഹിന്ദു പൂജാരിമാരെയും അമ്പലക്കുളങ്ങളെയും പരിഹസിക്കുന്നുവെന്നതായിരുന്നു പരാതി. മാതൃഭൂമി സ്വകാര്യ സ്ഥാപനമായിട്ടും മാനേജ്‌മെന്റ് ഇടപെട്ട് നോവൽ
നിർത്തി.
കിതാബിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പൊതുസംവിധാനങ്ങൾ മതവിമർശനത്തിന് ഉപയോഗിക്കരുതെന്ന വാദം ഉയരും. അതേസമയം തന്നെ നാടകം ഒരു ആവിഷ്‌കാരമാണ്. അതിൽ ഇടപെടുന്നതിനും പ്രയാസമുണ്ടാകും.
മീശക്കെതിരെ ഹിന്ദുത്വശക്തികൾ രംഗത്തുവന്നപ്പോൾ സമാനമായ പരാതി മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വന്നപ്പോൾ മാനേജ്‌മെന്റ് മാപ്പ് പറഞ്ഞുവെന്ന കാര്യം ഉയർന്നുവന്നിരുന്നു. പ്രവാചകനെ അവഹേളിക്കുന്ന കത്ത് പ്രസിദ്ധീകരിച്ചതായിരുന്നു അന്ന് ചൂണ്ടിക്കാട്ടിയത്.
ശബരിമല വിഷയത്തിൽ അനാചാരങ്ങൾക്കെതിരെ നവോത്ഥാനമൂല്യങ്ങൾക്കായി സി.പി.എം പ്രചാരണം നടത്തിക്കൊണ്ടിരിക്കെ മുസ്‌ലിം വിഷയത്തിൽ മറിച്ചൊരു നിലപാടെടുത്താൽ അത് കടുത്ത വിമർശനത്തിനിടയാക്കും. ഇന്നലെ കോഴിക്കോട്ട് നാടകപ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.






