Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗോവയില്‍ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി 

നാല്‍പത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തുടങ്ങി.  68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂലിയന്‍ ലാന്‍ഡെയ്‌സ് സംവിധാനം ചെയ്ത 'ദി ആസ്‌പേണ്‍ പേപ്പേഴ്‌സ'ആണ് ഉദ്ഘാടന ചിത്രം. നവംബര്‍ 28ന് സമാപിക്കുന്ന മേളയില്‍ ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സാണ് സമാപന ചിത്രമായി പ്രദര്‍ശിപ്പിക്കുക. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന്‍ മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവര്‍ പങ്കെടുത്തു. 
ഇന്ത്യന്‍ സിനിമയ്ക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കി വിട പറഞ്ഞ ചലച്ചിത്ര പ്രതിഭകളെ മേളയില്‍ ആദരിക്കും. ശ്രീദേവി, വിനോദ് ഖന്ന, ശശി കപൂര്‍, കരുണാനിധി, കല്‍പന ലാജ്മി എന്നിവരെയാണ് അനുസ്മരിക്കുന്നത്. ഇവരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ കാണാം.
91ാമത് ഓസ്‌ക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന്‍ ഇങ്മര്‍ ബര്‍ഗ്മന്റെ നൂറാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് റിട്രോസ്‌പെക്ടീവ് ഓഫ് മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുണ്ട്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇസ്രയേലി സിനിമകളാണ്. ഇസ്രായേലില്‍ നിന്നുള്ള പത്ത് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഇസ്രയേലി സംവിധായകന്‍ ഡാന്‍ വോള്‍മാന് നല്‍കും. അദ്ദേഹത്തിന്റെ ചില മികച്ച സൃഷ്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ സിനിമകളുണ്ട്. അതില്‍ രണ്ടെണ്ണവും മലയാളത്തില്‍ നിന്നാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ മാറ്റുരക്കും. തമിഴില്‍ നിന്നുള്ള ടൂ ലെറ്റ് ആണ് മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ ചിത്രം.
ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഷാജി.എന്‍. കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. ഭയാനകം, ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തമിഴില്‍ നിന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രവുമുണ്ട്. മലയാളിയായ സന്ദീപ് പാമ്പള്ളിയുടെ സിന്‍ജാര്‍ എന്ന ചിത്രവും ഇന്ത്യന്‍ പനോരമയിലുണ്ട്. ജാസരി ഭാഷയിലെടുത്ത ഈ സിനിമ കഴിഞ്ഞ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം നേടിയിരുന്നു.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുള്ളതില്‍ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഷൈനി ജേക്കബ് സംവിധാനം ചെയ്ത സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യ രാജ് ഒരുക്കിയ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മാതൃഭൂമി ലഖ്‌നൗ ലേഖകന്‍ വി.എസ് സനോജ് സംവിധാനം ചെയ്ത ബേണിങ് എന്ന ഹിന്ദി ചിത്രവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

Latest News