കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വാദം, വധശിക്ഷ റദ്ദാക്കി

ദുബായ്- വന്‍തുക കടമായി വാങ്ങിയ കാമുകി, ഒടുവില്‍ തന്നെ ഒഴിവാക്കുകയാണെന്ന് തോന്നിയപ്പോള്‍ കഴുത്തു ഞെരിച്ചുകൊന്ന് ബാഗില്‍ ഒളിപ്പിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട കാമുകന്റെ കേസില്‍ വഴിത്തിരിവ്. വധശിക്ഷ ഏഴുവര്‍ഷം തടവാക്കി കുറച്ച ദുബായ് അപ്പീല്‍ കോടതി കേസില്‍ പുതിയ വാദം നടത്താനും ഉത്തരവിട്ടു.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് ദയാധനം നല്‍കാമെന്നു സമ്മതിച്ചതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ദയാധനം നല്‍കുമ്പോള്‍ പ്രതിക്കെതിരായ യുവതിയുടെ കുടുംബത്തിന്റെ പരാതി അവര്‍ പിന്‍വലിക്കുമെന്ന് എഴുതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. യുവതിയുടെ കൈയില്‍നിന്നും പ്രതി മോഷ്ടിച്ചുവെന്ന് പറയുന്ന സാധനങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അപ്പീല്‍ കോടതയില്‍ പുതിയ വാദം വേണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം. യുവതി മരിച്ചത് ശ്വാസംമുട്ടിയാണെന്നാണ് ദുബായ് പൊലീസ് ഫൊറന്‍സിക് വിഭാഗം പറയുന്നത്. എന്നാല്‍, ഇതു തെളിയിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതിനുശേഷമാണ് കേസില്‍ പുതിയ വാദം മറ്റൊരു സംഘം ജഡ്ജിയുടെ നേതൃത്വത്തില്‍ നടത്താന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടത്.

ലബനാന്‍ പൗരനാണ് കാമുകന്‍. യുവതി വിയറ്റ്‌നാംകാരിയും. നിശാക്ലബില്‍ മൊട്ടിട്ട പ്രണയം പിന്നീട് പൂത്തുലയുകയായിരുന്നു. ഇതിനിടെ പല ആവശ്യങ്ങള്‍ക്കായി യുവതി ഇയാളില്‍നിന്ന് പണം വാങ്ങി. അതോടെ അവരുടെ മട്ടുമാറി. പണം തിരികെച്ചോദിച്ച യുവാവിനോട് തരാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. 2017 ഏപ്രിലിലായിരുന്നു സംഭവം.

 

 

Latest News