കുവൈത്ത് മഴക്കെടുതി; ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി- പെരുമഴ ജനജീവിതം സ്തംഭിപ്പിച്ച കുവൈത്തില്‍ മഴക്കെടുതിയെക്കുറിച്ച് അന്വേഷണം വന്നേക്കും. വേണ്ടത്രപ മുന്നൊരുക്കമില്ലാത്തതാണ് അഭൂതപൂര്‍വമായ ദുരിതത്തിന് വഴിവെച്ചതെന്ന് എം.പിമാര്‍ കുറ്റപ്പെടുത്തി. റോഡുകളുടെയും ഓവുചാലുകളുടെയും നിര്‍മിതിയിലെ അപാകത വെള്ളക്കെട്ടുകള്‍ക്ക് ഇടയാക്കി എന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. മഴക്കെടുതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി നാളെ യോഗം ചേരുമെന്നു ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഹുദ അറിയിച്ചു.
വെള്ളപ്പൊക്കം ഉണ്ടാകാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് എംപിമാരായ മുഹമ്മദ് അല്‍ ദലാല്‍, റിയാദ് അല്‍ അദ്‌സാനി, ഉസാമ അല്‍ ഷഹീന്‍, ഉമര്‍ അല്‍ തബ്തബാഇ എന്നിവര്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി കാണുന്നതില്‍ അമാന്തം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും വേഗം നടപടി വേണമെന്ന് ഹമദ് അല്‍ ഹര്‍ഷാനി എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 
്ഓവുചാല്‍ അറ്റകുറ്റപ്പണികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന് സാലെ അല്‍ അഷൂര്‍ എംപിം ആവശ്യപ്പെട്ടു. മരാമത്ത് മന്ത്രി ഹുസാം അല്‍ റൂമി ഉള്‍പ്പെടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖാലിദ് അല്‍ അബ്ദുല്ല എംപി ആവശ്യപ്പെട്ടു. അതിനിടെ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 

Latest News