ഷാര്‍ജ-ഗള്‍ഫിലെ അക്ഷരാസ്വാദകരെ വിരുന്നൂട്ടിയ മുപ്പത്തേഴാമത് ഷാര്‍ജ പുസ്തകോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും. മേളയെ ഇത്തവണയും സമ്പന്നമാക്കിയത് മലയാളികളുടെ അഭൂതപൂര്‍വമായ സാന്നിധ്യം തന്നെ.
പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വിറ്റുപോയ മലയാളം പ്രസാധക സ്റ്റാളുകള്‍ തന്നെ മേളയിലെ കെങ്കേമന്‍മാര്‍. കേരളീയ സംസ്‌കാരവും സാഹിത്യവും മേളയിലെ മുഖ്യ ചര്‍ച്ചാവിഷയമായി.
രാവിലെ ഒന്‍പതു മുതല്‍ രാത്രി 10 വരെയാണ് സൗജന്യ പ്രവേശനം. അറബിക്ക്, ഇംഗ്ലിഷ് ഭാഷകള്‍ കഴിഞ്ഞാല്‍ മലയാളത്തിനാണു മേളയില്‍ പ്രാധാന്യം. ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍നിന്നു 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകര്‍ സാന്നിധ്യമറിയിച്ചു.
കവിയും എംപിയുമായ കനിമൊഴി, നടന്‍ പ്രകാശ് രാജ്, ചേതന്‍ ഭഗത്, നന്ദിതാ ദാസ്, ലില്ലി സിങ്, യു.എ.ഖാദര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി, മാപ്പിളപ്പാട്ടുഗായകന്‍ എരഞ്ഞോളി മൂസ, എസ്.ഹരീഷ്, ഫ്രാന്‍സിസ് നൊറോണ, കെ.വി.മോഹന്‍കുമാര്‍, സന്തോഷ് ഏച്ചിക്കാനം, മനു എസ്.പിള്ള, താഹ മാടായി, വി.എച്ച്.നിഷാദ്, ചാരുനിവേദിത, സോഹ അലിഖാന്‍, കവിതാ ബാലകൃഷ്ണന്‍, മനോജ് കെ.ജയന്‍, മനോജ് വാസുദേവന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.