1355 ല്‍ കഅ്ബയുടെ വാതില്‍ എങ്ങനെയിരുന്നു, ലൂവ്റ് മ്യൂസിയത്തില്‍ കാണാം

അബുദാബി- സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍നിന്ന് പുരാവസ്തു വിദഗ്ധര്‍ കണ്ടെത്തിയ ശേഷിപ്പുകള്‍ ലൂവ്‌റ് അബുദാബി മ്യൂസിയത്തിലെ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമാകുന്നു. റോഡ്‌സ് ഓഫ് അറേബ്യ എന്ന പ്രമേയത്തിലുള്ള പ്രദര്‍ശനം ഇസ്്‌ലാമിക സംസ്‌കൃതിയുടെ ചരിത്രത്തിലേക്കുള്ള യാത്രയാണ്.
ലൂവ്‌റ് അബുദാബി മ്യൂസിയത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ പ്രദര്‍ശനമൊരുക്കിയത്.
ഒന്നാം നൂറ്റാണ്ടില്‍ സംസ്‌കാര വേളയില്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ മുഖംമൂടി, മൂന്നാം നൂറ്റാണ്ടില്‍ രാജ്യം ഭരിച്ചിരുന്ന ഭരണാധികാരികളുടെ മണ്ണില്‍തീര്‍ത്ത കൂറ്റന്‍ പ്രതിമകള്‍, 1355 ലെ കഅ്ബയുടെ വാതില്‍, അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രം, ആഭരണം, ആയുധം, ലിഖിതങ്ങള്‍, ലോഹ പ്രതിമകള്‍, മൃഗങ്ങളുടെ രൂപങ്ങള്‍ തുടങ്ങി കോടികള്‍ വിലമതിക്കുന്ന അമൂല്യ വസ്തുക്കളുമുണ്ട്.

മേഖലയുടെ ചരിത്രം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്നതു ഇതാദ്യമാണെന്ന്  ലൂവ്‌റ് അബുദാബി മ്യൂസിയം ഡയറക്ടറും ക്യൂറേറ്ററുമായ സൌരയ നൂജൂം പറഞ്ഞു. ഉമ്മുല്‍ഖുവൈനില്‍നിന്ന് കണ്ടെടുത്ത അയ്യായിരം വര്‍ഷം പഴക്കമുള്ളതും ഒട്ടക രൂപത്തെ കൊത്തിയെടുത്തതുമായ അത്യപൂര്‍വ മുത്ത്,  മേഖലയിലെ ആദ്യ സ്വര്‍ണ ഉല്‍പാദന കേന്ദ്രം തുടങ്ങി അത്യപൂര്‍വ ശേഖരം പ്രദര്‍ശിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് നുജൂം വ്യക്തമാക്കി.
ഇതോടനുബന്ധിച്ച് മൂന്നു ദിവസം നീളുന്ന സംഗീത നിശയും ഒരുക്കുന്നുണ്ട്. പ്രദര്‍ശനം ഫെബ്രുവരി 16 വരെ നീണ്ടുനില്‍ക്കും. 

Latest News