- ട്രംപ് ഭരണത്തിന്റെ വിലയിരുത്തൽ
വാഷിംഗ്ടൺ- പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണ വിലയിരുത്തലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടക്കാല തെരഞ്ഞെടുപ്പ് അമേരിക്കയിൽ ആരംഭിച്ചു. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യു.എസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്‌മെന്റ് നടപടികൾക്കു വേദിയൊരുങ്ങും.
ഇരു സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. ഇത് മാറിമറിയാൻ ഇനി മണിക്കൂറുകൾ മതിയാകും. ട്രംപിന്റെ രാഷ്ട്രീയ ഭാവി കൂടിയാണ് ഈ വിധിയെഴുത്തിൽ നിശ്ചയിക്കപ്പെടുന്നത്. ഒരു തവണകൂടി പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനുള്ള ട്രംപിന്റെ ആഗ്രഹം നടക്കുമോ എന്നതും ഇടക്കാല തെരഞ്ഞെടുപ്പിന്റെ വിധിയിൽ അറിയാനാകും. ജനപ്രതിനിധി സഭയിൽ ഇപ്പോഴുള്ള നാല് പേർക്കു പുറമേ ഏഴ് ഇന്ത്യൻ വംശജർ കൂടി ഇടക്കാല തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണ്. ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഇത്തവണത്തെ ഇടക്കാല തെരഞ്ഞടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വനിതകൾ മത്സര രംഗത്തുള്ള തെരഞ്ഞെടുപ്പാണിത്.
പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകൾ അംഗമാകാനുള്ള സാധ്യതയുമുണ്ട്. ഡമോക്രാറ്റ് ടിക്കറ്റിൽ മത്സരിക്കുന്ന ഇൽഹാൻ ഉമറും റഷീദ താലിബും വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലാണ്. ആഫ്രോ-അമേരിക്കൻ വംശജയായ ഇൽഹാൻ ഉമർ മിനസോട്ട സംസ്ഥാനത്തു നിന്നാണ് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നത്.
ഇന്ത്യൻ വംശജരായ എൺപതോളം പേരാണ് മത്സര രംഗത്തുള്ളത്. ഇന്ത്യൻ വംശജരുൾപ്പെടെ 220 ഏഷ്യൻ സ്ഥാനാർഥികളിൽ ഭൂരിഭാഗവും ഡമോക്രാറ്റിക് പാർട്ടി ടിക്കറ്റിലാണു വിധി തേടുന്നത്.






