ന്യൂദൽഹി- മിസോറാം സ്പീക്കർ ഹിഫൈ കോൺഗ്രസ് അംഗത്വം രാജി വെച്ച് ബി.ജെ.പിയിൽ ചേർന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരാർഥിയായി പാർട്ടി പരിഗണിച്ചില്ല എന്നതിനെ ചൊല്ലിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഹിഫൈ രാജി വെച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു. 2013ൽ മിസോറാമിലെ പാലകിൽ നിന്നാണ് ഹിഫൈ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ കോൺഗ്രസിന്റെ രാജ്യസഭ എം.പിയുമായിരുന്നു. ഇനി ബി.ജെ.പി ടിക്കറ്റിൽ പാലകിൽനിന്നു തന്നെ മത്സരിച്ചേക്കുമെന്നാണു സൂചന. പാലകിൽ ബി.ജെ.പി ഇതുവരെ തങ്ങളുടെ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. ഹിഫൈ ബി.ജെ.പിയിൽ ചേരുന്നത് മേഖലയിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കുമെന്ന് ബി.ജെ.പി നേതാവും അസം ധനമന്ത്രിയുമായ ഹിമാന്ത വിശ്വ ശർമ പറഞ്ഞു. പാലകിൽ നിന്നു മത്സരിക്കുന്നതിനായി കോൺഗ്രസ് ആദ്യം ഹിഫൈയുടെ പേര് നിർദേശിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. പകരം പാർട്ടി ജനറൽ സെക്രട്ടറി കെ.ടി റോഷ്വാക്ക് സീറ്റ് നൽകി. ഇതാണ് ഹിഫൈയെ ചൊടിപ്പിച്ചത്.