സ്‌കൂളില്‍ വരാത്ത കുട്ടികളെ പിടിക്കാന്‍  കായംകുളം കൊച്ചുണ്ണി 

പട്ടികവര്‍ഗ, ഗോത്ര മേഖകളിലെ വിദ്യാര്‍ഥികളുടെ സ്‌കൂളുകളില്‍ നിന്നുളള കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനും പഠത്തോടൊപ്പം കൂടുതല്‍ വിനോദസാധ്യതകള്‍ പ്രയോജനപ്പെടുത്താനും പുതിയ തന്ത്രവുമായി അധികൃതര്‍. ഇതിന്റെ ഭാഗമായി ഗോത്രവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മലപ്പുറം നിലമ്പൂരില്‍ ഇപ്പോള്‍ തിയറ്ററിലുള്ള കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേക ഷോകള്‍ തന്നെ നടത്തി.
ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന നിലമ്പൂരിലെ ഇന്ദിരാഗന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് കായംകുളം കൊച്ചുണ്ണി പ്രദര്‍ശിപ്പിച്ചത്. രണ്ടു ഷോകളിലായി 560 വിദ്യാര്‍ഥികളാണ് സിനിമ കാണാനെത്തിയത്. ആദ്യമായി തീയേറ്ററില്‍ പോയി സിനിമ കണ്ടവരാണ് കുട്ടികളില്‍ ഭൂരിഭാഗവും.
കുട്ടികള്‍ക്ക് സൗജന്യമായി ടിക്കറ്റ് തരപ്പെടുത്താന്‍ കഴിയുമോ എന്ന് അന്വേഷിച്ചെങ്കിലും നടന്നില്ല. എങ്കിലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ചായയും പലഹാരവും തീയേറ്റര്‍ മാനേജ്‌മെന്റ് സൗജന്യമായി നല്‍കി. സിനിമ കണ്ട ശേഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്ക് മടങ്ങിപ്പോവാന്‍ മോട്ടോര്‍ വാഹനവകുപ്പ് വാഹനങ്ങള്‍ സജ്ജമാക്കിയിരുന്നു. ഇത്തരം ഷോകള്‍ ഇടയ്ക്കിടെ സംഘടിപ്പിച്ചു കുട്ടികളെ സ്‌കൂളില്‍ പിടിച്ചു നിര്‍ത്തുകയാണ് അധികൃതരുടെ ലക്ഷ്യം.

Latest News