പയ്യന്നൂർ- ചെറുപുഴയിൽ നിത്യാനന്ദ ദന്തൽ ക്ലിനിക് നടത്തുന്ന ഷാ മേനോൻ എന്ന ഡോ.ശ്യാംകുമാറിനെ(48) വിവാഹ തട്ടിപ്പ് കേസിൽ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം അറസ്റ്റു ചെയ്തു. ആദ്യ വിവാഹബന്ധം മറച്ചു വെച്ച് യുവതിയെ വിവാഹം ചെയ്യുകയും 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
കോഴിക്കോട് സ്വദേശിനിയായ യുവതിയെ 1995 ൽ ഡോ.ശ്യാംകുമാർ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. പിന്നീട് ചെറുപുഴയിൽ ക്ലിനിക്ക് തുടങ്ങിയപ്പോൾ 2003 ൽ ചിറ്റാരിക്കൽ സ്വദേശിനിയായ യുവതി ചികിത്സ തേടി എത്തുകയും ഡോക്ടറുമായി പരിചയത്തിലാവുകയും ചെയ്തു. 1998 ൽ മറ്റൊരാളുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതായിരുന്നു യുവതി. യുവതിയെ കോട്ടയത്തെ ഒരു അമ്പലത്തിൽ കൊണ്ടുപോയി വിവാഹം ചെയ്യുകയും പിലാത്തറയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിപ്പിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്.
ചെറുപുഴക്കു പുറമെ, പയ്യന്നൂരിലെ ഒരു ക്ലിനിക്കിലും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും ശ്യാംകുമാർ പ്രാക്ടീസ് ചെയ്യുന്നുണ്ട്. പയ്യന്നൂരിൽ വരുന്ന ദിവസങ്ങളിൽ പിലാത്തറയിലെ വീട്ടിലാണ് താമസം. ഇതിനിടയിൽ കാഞ്ഞങ്ങാട് ആശുപത്രിയിൽ യുവതിയെ പരിചയപ്പെട്ട ഡോക്ടർ ഇവരുമായി അടുപ്പത്തിലായി. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ശ്യാംകുമാറിന്റെ മൊബൈൽ ഫോണിൽ കാഞ്ഞങ്ങാട്ടെ യുവതിയുടെ ഫോട്ടോയും ചാറ്റിംഗ് വിവരങ്ങളും ശ്രദ്ധയിൽ പെട്ട രണ്ടാം ഭാര്യ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ താൻ അവരെ നിയമപരമായി വിവാഹം ചെയ്തില്ലെന്നും ഉപേക്ഷിക്കുകയാണെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നവത്രേ. പിന്നീട് ഈ വീട്ടിൽ വന്നില്ല.
തന്റെ പേരിലുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വത്ത് കൈക്കലാക്കിയ ശേഷം ഒഴിവാക്കുകയായിരുന്നുവെന്നു കാണിച്ച് യുവതി തളിപ്പറമ്പ് ഡിവൈ.എസ്.പിക്കു പരാതി നൽകി. തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റു ചെയ്തതും. ഭർത്താവിന്റെ ഈ ബന്ധങ്ങളെക്കുറിച്ച് ആദ്യ ഭാര്യക്കു അറിവില്ലായിരുന്നു.
യുവതിയുടെ പരാതിയിൽ വഞ്ചന, സ്വത്ത് തട്ടിയെടുക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾക്കാണ് പരിയാരം പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.