റിയാദ്- പ്രളയം മൂലമുണ്ടായ മഹാദുരന്തത്തിൽ നിന്ന് കരകയറുവാൻ ജാതിയും മതവും വർഗവും നോക്കാതെ കേരളം ഒറ്റക്കെട്ടായി പുനർനിർമാണത്തിനായി പണിയെടുക്കുമ്പോൾ വർഗീയമായും വിഭാഗീയമായും വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യാനും കലാപമുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് ആർ.എസ്.എസ് നടത്തുന്നതെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദ് ചാപ്റ്റർ പ്രസിഡന്റ് സാജു ജോർജ് അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്‌കാരിക വേദി റിയാദ് നോർത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കേരള പുനർനിർമാണം: പ്രവാസത്തിനു പറയാനുള്ളത്' മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളനത്തിൽ പ്രവാസി റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി റഹ്മത്ത് തുരുത്തിയാട്, അഖില സൗദി കോ-ഓർഡിനേറ്റർ ഖലീൽ പാലോട് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നിർവഹിച്ചു. നാൽപതു ദിവസം വ്രതമെടുത്തു മല കയറുന്ന അയ്യപ്പ ഭക്തരെ ഉപയോഗിച്ച് കേരളത്തിൽ വർഗീയ രാഷ്ട്രീയം കളിക്കാമെന്ന ബി.ജെ.പി വ്യാമോഹം വിഡ്ഢികളുടെ സ്വപ്‌നം മാത്രമാണെന്ന് റഹ്മത്ത് തുരുത്തിയാട് പറഞ്ഞു.
അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാതെയാണ് തുടർ വികസന പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകുന്നതെങ്കിൽ കൂടുതൽ അപകടങ്ങളെയായിരുക്കും വരും കാലങ്ങളിൽ ക്ഷണിച്ചു വരുത്തുകയെന്ന് ഖലീൽ പാലോട് അഭിപ്രായപ്പെട്ടു.
മതസൗഹാർദ്ദ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മേഖല പ്രസിഡന്റ് ഖാലിദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം സ്വാഗതവും കൺവീനർ അവിനാശ് മൂസ നന്ദിയും പറഞ്ഞു.
ഷമീം പെരുമ്പാവൂർ രചിച്ച് അദ്ദേഹം തന്നെ ആലപിച്ച പ്രളയം ഇതിവൃത്തമായ കവിത 'അന്നൊരു ബുധനാഴ്ചയായിരുന്നു' ഹർഷാരവത്തോടെയാണ് സദസ്സ് ആസ്വദിച്ചത്. സമീർ പൊന്നാനിയുടെ മോട്ടിവേഷൻ പ്രോഗ്രാം നടന്നു. റിയാദ് നാടക വേദി ആൻഡ് ചിൽഡ്രൻസ് തിേയറ്ററിന്റെ അമരക്കാരൻ ദീപക് കലാനിയുടെ സംവിധാനത്തിൽ പ്രളയ പുസ്തകം എന്ന കുട്ടികളുടെ നാടകം അരങ്ങേറി. മുഹമ്മദ് ഫഹീം അവിനാശ് നേതൃത്വം നൽകിയ ക്വിസ് പ്രോഗ്രാം, കുട്ടികളും മുതിർന്നവരും അണിനിരന്ന ഗാനമേള എന്നിവയും നടന്നു. ജുബിൻ പോൾ, ജാസ്മിൻ അഷറഫ്, അബ്ദുൽ അസീസ്, ഷഹദാൻ, ദിലീപ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വാഹനാപകടത്തിൽ മരണപ്പെട്ട റിയാദിലെ ഫുട്‌ബോൾ പ്ലെയർ ബഷീർ തൃത്താലയുടെ കുടുംബത്തിന് പ്രവാസി സ്‌പോർട്‌സ് ക്ലബ് സമാഹരിച്ച ആദ്യ ഗഡു പരിപാടിയിൽ വെച്ച് റിയാദ് ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി സൈഫുദ്ദീൻ കരുളായിക്കു പ്രവാസി സാംസ്‌കാരിക വേദി റിയാദ് ചാപ്റ്റർ പ്രസിഡന്റ് സാജു ജോർജ് കൈമാറി.