കൊല്ലം- ശബരിമല ദർശനത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നും അവിടെ ക്യാമ്പ് ചെയ്ത് സംഘർഷം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബാക്കിയുള്ളവർ ബേസ് ക്യാമ്പിൽ കാത്തു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു മുന്നണി കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതക്ക് തടസ്സം നിൽക്കുന്നവരെ മാറ്റി നിർത്തുന്നത് നിസ്സാരമാണ്. തീർഥാടന കാര്യങ്ങൾ ചർച്ച ചെയ്യാൻ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം വിളിക്കും. തീർഥാടകർ തങ്ങുന്നതിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തുക. നിലയ്ക്കൽ മുതൽ തീർഥാടകരുട തിരക്ക് നിയന്ത്രിക്കും. ശബരിമലയിൽ ഭക്തർക്ക് വന്ന് ദർശനത്തിനും പൂജാദി കർമങ്ങൾക്കുമുള്ള സൗകര്യം ഒരുക്കും. ശബരിമലയിൽ ദിവസവും തങ്ങാവുന്നവരെ മാത്രമേ കടത്തിവിടൂ. ദർശനം നടത്തി മടങ്ങണം. ക്യാമ്പ് ചെയ്തു കളയാമെന്ന് ആരും ഉദ്ദേശിക്കേണ്ട. തൽക്കാലം അത്തരം സൗകര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ് വർഗീയ ലഹള ഉണ്ടാക്കാൻ വർഗീയ വികാരം കുത്തിയിളക്കുകയാണ്. ഇക്കാര്യത്തിൽ ചേരാൻ പാടില്ലാത്തവർ പലരും ചേർന്നു.
എന്നാൽ മതനിരപേക്ഷത തകർക്കാനുള്ള ആർ.എസ്.എസ് നീക്കം പരാജയപ്പെടുകയായിരുന്നു. സുപ്രീം കോടതി വിധി നിയമമാണ്. അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. നടപ്പാക്കാതെ പുനരാലോചനാ ഹരജിയുമായി ചെന്നാൽ സർക്കാർ അപഹാസ്യരാകും. ശബരിമല വിഷയത്തിൽ സർക്കാരിന് പ്രത്യേകം നിലപാടില്ല. അവിടുത്തെ ചരിത്രം പരിശോധിച്ചാൽ നേരത്തേ പല സ്ത്രീകളും കുട്ടികളുടെ ചോറൂണിന് ഉൾപ്പെടെ പോയിട്ടുണ്ട്. തിരുവിതാംകൂർ രാജാവിനൊപ്പം റാണിയും ദർശനത്തിന് പോയിരുന്നു. നേരത്തേ കുമ്മനം രാജശേഖരൻ സ്ത്രീകൾ പ്രവേശിച്ചത് സംബന്ധിച്ച് തന്ത്രിക്ക് അയച്ച കത്തും അതിന്റെ മറുപടിയും കോടതിയിൽ എത്തിയിരുന്നു. 1991ൽ ശബരിമലയിൽ യുവതികൾ കയറരുതെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നെങ്കിലും 1996ലും 2006ലും അന്നത്തെ ഇടതു സർക്കാർ ഹൈക്കോടതി വിധി നടപ്പാക്കുകയായിരുന്നു. വിധിക്കെതിരെ സർക്കാർ കോടതിയിൽ പോയതുമില്ല. ഈ സർക്കാരും കേസിന്റെ വാദത്തിനിടെ ഏതു വിധിയായാലും നടപ്പാക്കാമെന്ന സത്യവാങ്മൂലമാണ് നൽകിയത്. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നെങ്കിലും സർക്കാർ നടപ്പാക്കുമായിരുന്നു. നാടിനെ പിറകോട്ട് നയിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നീങ്ങുന്നവർ ഇക്കാര്യങ്ങൾ ചിന്തിക്കണം. പല കാര്യങ്ങളിലും എതിർ ശബ്ദമുയരാറുള്ള കോൺഗ്രസിൽ ശബരിമല വിഷയത്തിൽ ഒന്നുമുണ്ടായില്ല. കോൺഗ്രസ് ബി.ജെ.പിക്ക് കൂടെ ഓടുന്ന കാഴ്ചയാണ് കണ്ടത്. പല സ്ഥാനത്തിരിക്കുന്ന നേതാക്കൾക്ക് ശരീരം ഇവിടെയും മനസ് ബി.ജെ.പിക്കൊപ്പവുമായിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.