തിരുവനന്തപുരം- ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി ശബരിമല അടക്കം എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും മറ്റൊരാൾക്കും അതിൽ അവകാശമില്ലെന്നും വ്യക്തമാക്കി. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തലസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലും പത്തനംതിട്ടയിൽ പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടും തന്ത്രി കുടുംബത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ശബരിമലയെ അക്രമികളുടെ താവളമാക്കി മാറ്റാമെന്ന് ആരും വ്യാമോഹിക്കേണ്ട. ക്രിമിനലുകളെ അവിടെ കേന്ദ്രീകരിക്കാൻ അനുവദിക്കില്ല. അവരെ പുറത്താക്കും. വിശ്വാസികൾക്ക് സമാധാനപരമായി കടന്നുചെല്ലാനുളള സാഹചര്യം സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്. അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പത്തിനും അമ്പതിനും ഇടക്ക് പ്രായമുളള വനിതകളെ തടയുമെന്നാണ് ഇവർ പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രായപരിധിയിൽ പെടാത്തവരെയും തടയുന്ന സ്ഥിതിയുണ്ടായി. ആന്ധ്രയിൽനിന്നും കർണാടകയിൽനിന്നും വന്ന ഭക്തകൾ പ്രയാസപ്പെട്ട് കണ്ണീരോടെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പോലും വകവെക്കാതെ അഴിച്ചുവിടുന്ന അക്രമങ്ങൾ അനുവദിക്കാൻ കഴിയില്ല.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോകണമെന്ന് ആവശ്യപ്പെട്ടു വരുന്നവർക്ക് പോലീസ് സംരക്ഷണം നൽകാതിരിക്കാൻ സർക്കാരിന് കഴിയില്ല. വർഗീയ ധ്രുവീകരണം എല്ലാ മേഖലയിലും നടത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ശബരിമലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന മികച്ച പോലീസ് ഉദ്യോഗസ്ഥരെ പോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള ശ്രമങ്ങളുണ്ടായി. പോലീസിനെ പോലും വർഗീയവൽക്കരിക്കാനുളള ഹീന ശ്രമങ്ങൾ നടക്കുന്നു. പോലീസ് സേനയിലെ വിശ്വാസികൾ അവരുടെ വിശ്വാസത്തിനൊത്ത നിലപാടെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്യുകയുണ്ടായി. പോലീസിലെ ഉന്നതമായ അച്ചടക്കം തകർക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുമുളള നീക്കമാണിത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റുന്നതിനുളള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
വിധി നടപ്പിലാക്കുമ്പോൾ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ സർക്കാർ മാനിക്കും. ഭരണഘടനാ ബെഞ്ച് വിധിച്ച രീതിയിൽ എല്ലാ വിശ്വാസികൾക്കും അവിടെ സമാധാനപരമായി പോയി ദർശനം നടത്താനുളള സംവിധാനം ഉണ്ടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ശബരിമലയിലെത്തിയ സ്ത്രീകൾക്ക് കല്ലേറും മാനസിക പീഡനവും നേരിടേണ്ടിവന്നു. ഇതൊന്നും ചെയ്തത് അയ്യപ്പ ഭക്തരല്ല. സംഘപരിവാറിന്റെ അജണ്ടയാണ് നടപ്പാക്കിയത്. അയ്യപ്പ ഭക്തരുടെ വേഷം കെട്ടി ശബരിമലയിലേക്ക് വരണമെന്ന് അണികൾക്ക് നിർദേശം കൊടുക്കുന്ന സംഘപരിവാറിന്റെ വോയ്‌സ് മെസേജ് പുറത്തു വന്നിട്ടുണ്ട്. ആർ.എസ്.എസാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
റിവ്യൂ ഹരജി നവംബർ 13 ന്
ന്യൂദൽഹി- ശബരിമല സ്ത്രീ പ്രവേശ വിഷയത്തിലെ എല്ലാ ഹരജികളും നവംബർ 13 ന് സുപ്രീം കോടതി പരിഗണിക്കും. മണ്ഡല കാലത്തിനു മുമ്പ് റിട്ട് ഹരജികളിൽ വാദം കേൾക്കും. പത്തൊമ്പത് റിവ്യൂ ഹരജികളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഹരജികൾ തുറന്ന കോടതിയിൽ കേൾക്കാനാണ് സാധ്യത.
പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശമനുവദിച്ച വിധിക്കെതിരായാണ് റിട്ട് ഹരജികളും റിവ്യൂ ഹരജികളും കോടതിയുടെ മുമ്പിലെത്തിയത്. അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷൻ, വിശ്വാസിയായ ജയാ രാജ്കുമാർ എന്നിവരാണ് റിട്ട് ഹരജി നൽകിയിരിക്കുന്നത്.