Sorry, you need to enable JavaScript to visit this website.

പടക്കങ്ങള്‍ക്ക് നിയന്ത്രണം; പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- രാജ്യത്ത് പടക്കങ്ങളുടെ ഉപയോഗവും വില്‍പ്പനയും പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഉപാധികളോടെ തള്ളി. പരിസ്ഥിതി മലിനീകരണം കുറഞ്ഞതും അനുവദനീയമായ ശബ്ദത്തിലുള്ളതുമായി  പടക്കങ്ങള്‍ പരിമിതരമായി പൊട്ടിക്കാമെന്നും വില്‍ക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഓണ്‍ലൈന്‍ വഴിയുള്ള പടക്ക വില്‍പ്പന പൂര്‍ണമായും വിലക്കുകയും ചെയ്തു. ലൈസന്‍സുള്ള വില്‍പ്പനക്കാര്‍ക്കു മാത്രമെ പടക്കങ്ങള്‍ വില്‍ക്കാനാകു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ പടക്ക വില്‍പ്പന നിര്‍ത്തണമെന്നും കോടതി ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് മുന്നറിയിപ്പു നല്‍കി. 

പടക്കങ്ങള്‍ പൊട്ടിക്കാന്‍ രണ്ടു മണിക്കൂര്‍ സമയ പരിധിയും കോടതി നിശ്ചിയിച്ചു. ദിപാവലി ആഘോഷങ്ങള്‍ക്ക് രാത്രി എട്ടു മുതല്‍ 10 മണി വരെയാണ് അനുവദിക്കപ്പെട്ട സമയം. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് രാത്രി 11.45 മുതല്‍ 12.45 വരെ ഒരു മണിക്കൂര്‍ സമയവുമാണ് കോടതി അനുവദിച്ചത്. ദല്‍ഹി- ദേശീയ തലസ്ഥാന മേഖലകളില്‍ സമൂഹ പടക്കം പൊട്ടിക്കലുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. നിരോധിത പടക്കങ്ങള്‍ പൊട്ടിച്ചാല്‍ ഉത്തരവാദികള്‍ അതത് മേഖലകളിലെ പോലീസ് സ്റ്റേഷന്‍ മേധാവികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

പടക്ക നിര്‍മ്മാതാക്കളുടേയും വില്‍പ്പനക്കാരുടേയും ജീവനോപാധി കണ്ടെത്താനുള്ള മൗലികാവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി പടക്കങ്ങള്‍ പൂര്‍ണമായും നിരോധിക്കാനാവില്ലെന്നു വ്യക്തമാക്കിയത്. 103 കോടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശവും കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പടക്കങ്ങള്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും രാജ്യത്തുടനീളം ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
 

Latest News