അമേരിക്കൻ സ്ഥാപനത്തിന്റെ 1500 കോടി രൂപയുടെ ഐ.ടി അടിസ്ഥാന സൗകര്യ വികസന പദ്ധതി തിരുവനന്തപുരത്തിന്റെ സാമ്പത്തിക മുഖഛായ മാറ്റി മറിക്കും.
തിരുവനന്തപുരം നഗരം വലിയ ശബ്ദഘോഷങ്ങളില്ലാതെ വലിയ രീതിയിലുള്ള ബിസിനസ് വളർച്ചയിലേക്ക് നടന്നടുക്കുന്നു. ഭാവി വികസനത്തിന്റെ വൻ സാധ്യതകളിലേക്ക് നഗരത്തെ എത്തിക്കുന്ന നിരവധി കാര്യങ്ങൾ സമീപ നാളുകളിൽ വലിയ പ്രതീക്ഷയായി നഗരത്തിൽ വന്നെത്തിക്കൊണ്ടിരിക്കുന്നു. വിമാനത്താവളത്തിന്റെ പദവി മാറ്റം, വലിയ മാളുകളുടെ വരവ്, യു.എ.ഇ കോൺസുലേറ്റിന് സ്വന്തം കെട്ടിടം എന്ന സാധ്യത ഇതെല്ലാം തിരുവനന്തപുരത്തിന്റെ സാമ്പത്തിക സജീവതയുടെ മുഖ്യ ഘടകങ്ങളാണ്. ഏറ്റവും അവസാനം വഴി തുറന്ന വികസന സാധ്യതയുടെ കവാടം ഡൗൺ ടൗണാണ്.
ടോറസ് ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം നിർവ്വഹിച്ചത്. കുറച്ചു കാലമായി നിരവധി തടസ്സങ്ങളിൽെട്ടുപോയ സംരംഭം ഇപ്പോൾ പ്രതീക്ഷയുടെ വഴിയിലായി. 1500 കോടിയുടെ നിക്ഷേപമാണ് പദ്ധതിയുടെ പേരിൽ നഗരത്തിലെത്താൻ പോകുന്നത്. പദ്ധതിയുടെ നിർമ്മാണ മേഖല 57 ലക്ഷം ചതുരശ്ര അടിയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്.
അമേരിക്കയിലെ ബോസ്റ്റൺ ആസ്ഥാനമായ ടോറസ് ഇൻവെസ്റ്റ്‌മെന്റിന്റെ 1500 കോടി രൂപയുടെ ഐ.ടി അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ടെക്‌നോപാർക്കിലെ ഡൗൺടൗൺ ട്രിവാൻഡ്രം തിരുവനന്തപുരത്തിന്റെ സാമ്പത്തിക മുഖഛായ തന്നെ മാറ്റിമറിക്കും.
ഒറ്റ മേൽക്കൂരക്ക് കീഴിൽ 15 ഐമാക്‌സ്, ഹൈഡെഫ്‌നിഷൻ സ്‌ക്രീനുകൾ സ്ഥാപിതമാകുന്നതോടെ വന്നെത്തുന്ന വിനോദ പരിപാടികൾ കാണാൻ നിത്യവുമെന്നോണം വന്നെത്തുന്ന വലിയ ജനക്കൂട്ടം നഗരത്തിന്റെ വാണിജ്യ മേഖലക്ക് വലിയ ഉണർവ്വ് പകരും. ടിക്കറ്റ്, ഭക്ഷണം, വിശ്രമം എല്ലാറ്റിനും ഇവിടെ സൗകര്യമുണ്ടാകും. ഐ.ടി പാർക്ക് കം ലൈഫ് സ്‌റ്റൈൽ എന്റർടെയിൻ മാളാണ് രണ്ട് വർഷം കൂടി കഴിഞ്ഞാൽ സാധ്യമാകാൻ പോകുന്നത്. ഫിലിം ഫെസ്റ്റിവലുകൾക്ക് പോലും വേദിയാക്കാനാകും. തിരുവനന്തപുരത്ത് നിന്ന് പേട്ട ആനയറ വഴി പത്ത് മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്താവുന്ന കുളത്തൂർ എന്ന പ്രദേശത്താണ് പദ്ധതി. തിരുവനന്തപുരത്തേക്ക് കൂടുതൽ അന്താരാഷ്ട്ര പ്രൊഫഷനലുകളെ ആകർഷിക്കാൻ പദ്ധതി വഴി സാധിക്കുമെന്നാണ് സ്ഥലം എം.പി ശശി തരൂർ പറയുന്നത്.
കേരളത്തിലെ മൊത്തം ഐ.ടി പാർക്ക് വിസ്തൃതി നിലവിലെ 1.3 കോടി ചതുരശ്ര അടിയിൽ നിന്നും 2.3 കോടി ചതുരശ്ര അടിയായി വർധിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ വലിയ നാഴികക്കല്ലുകളിലൊന്നായി തീരുമെന്നാണ് നിർമ്മാണോദഘാടന വേദിയിലെ പ്രസംഗകരെല്ലാം ഉറപ്പിച്ചു പറഞ്ഞത്. പദ്ധതി വഴി രണ്ടര ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടന്നു വരികയാണെന്ന് ടോറസ് ചെയർമാൻ ലോറൻസ് റിബഌംഗിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനം തൊഴിലന്വേഷകരായ അനേകായിരങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമാണ്.ഐ.ടി മേഖലയിൽ അടിസ്ഥാന സൗകര്യവും സാമൂഹിക അന്തരീക്ഷവും വർധിപ്പിച്ച് വിജ്ഞാന അധിഷ്ഠിത മേഖലകൾക്കും സോഫ്റ്റ് വെയർ കയറ്റുമതിക്കും നിക്ഷേപകരെ ആകർഷിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. 2020 ഓടെ ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്ന് ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അറിയിച്ചു.
ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ്‌സും ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ടെക്‌നോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ പ്രത്യേക മേഖലയടക്കം 20 ഏക്കറാണ് പദ്ധതിക്കായി നൽകിയിട്ടുള്ളത്. 57 ലക്ഷം ചതുരശ്ര അടിയാണ് മൊത്തം നിർമ്മാണ മേഖല. എംബസി ടോറസ് ടെക്‌സോൺ എന്ന പേരിൽ ഐ.ടി മേഖലയ്ക്കായി 33 ലക്ഷം ചതുരശ്ര അടിയും ടോറസ് സെൻട്രം എന്ന പേരിൽ വിനോദ വ്യവസായ മേഖലക്കായി 12 ലക്ഷം ചതുരശ്ര അടിയും മാറ്റിവെച്ചിട്ടുണ്ട്. ടോറസ് സെൻട്രം മാൾ, 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടൽ, 315 മുറികളുള്ള സർവീസ്ഡ് അപ്പാർട്ട്‌മെന്റ്‌സ് (അസറ്റ് ടോറസ് ഐഡന്റിറ്റി) എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.
കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിക്കു ശേഷം ഐ.ടി വ്യവസായ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. ആദ്യ ഘട്ടമായി വരുന്ന മാർച്ചിൽ കീസ്‌റ്റോൺ എന്ന പ്രീഫാബ് താൽക്കാലിക കെട്ടിടത്തിൽ കമ്പനികളെ ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങുന്നതിനാണ് തീരുമാനം. ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ മാതൃക അനാവരണം ചെയ്താണ് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.






