ബ്രസീലില്‍ വാട്‌സാപ്പ് വിവാദം; സന്ദേശമയക്കാന്‍ കോടികളുടെ കരാര്‍

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി ജായിര്‍ ബൊള്‍സനാരോ മാധ്യമപ്രവര്‍ത്തകര്‍ക്ക് നടുവില്‍ അനുയായികളെ അഭിവാദ്യം ചെയ്യുന്നു.
സാവോപോളോ- പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ബ്രസീലില്‍ വാട്‌സാപ്പ് സന്ദേശങ്ങളയക്കാന്‍ കമ്പനികള്‍ക്ക വന്‍ കരാറുകള്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് വിവാദത്തില്‍. ഓരോ കമ്പനിക്കും 32 ലക്ഷം ഡോളറിന്റെ കരാറാണ് ലഭിച്ചിരിക്കുന്നതെന്ന വാര്‍ത്ത രാജ്യത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പത്രമായ ഫൊല്‍ഹ ഡി സാവോപോളോയാണ് പുറത്തുവിട്ടത്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബ്രിട്ടനില്‍ നടന്ന ബ്രക്‌സിറ്റ് ഹിതപരിശോധനയിലും സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മുന്നിട്ടുനില്‍ക്കുന്ന തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി ജായിര്‍ ബൊള്‍സൊനാരോ  വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് വാട്‌സാപ്പിനെ ഉപയോഗപ്പെടുത്തുന്നതെന്ന ആരോപണവുമായി വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഫെര്‍ണാണ്ടോ ഹഡ്ഡഡ് ആരോപിച്ചു. തനിക്കും പാര്‍ട്ടിക്കുമെതിരെ വാട്‌സാപ്പില്‍ സന്ദശേ പ്രളയം സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. ഇത് ശരിവെക്കുന്ന പത്രറിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളല്ല, സത്യമാണെന്ന വിശദീകരണവുമായി ബൊള്‍സൊനാരോ രംഗത്തുണ്ട്.
21 കോടി ജനസംഖ്യയുള്ള ബ്രസീലില്‍ 12 കോടി വാട്‌സാപ്പ് അക്കൗണ്ടുകളുണ്ട്. നവംബര്‍ ആറിനാണ് ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Latest News