ഖശോഗി അന്വേഷണത്തില്‍ സൗദിയും തുര്‍ക്കിയും സഹകരിക്കും

റിയാദ്- മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ തിരോധാനം അന്വേഷിക്കാന്‍ സൗദി അറേബ്യയും തുര്‍ക്കിയും സഹകരിക്കും. ഇതിനായി സംയുക്ത സംഘം രൂപീകരിക്കണമെന്ന സൗദിയുടെ നിര്‍ദേശം തുര്‍ക്കി അംഗീകരിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിന് സംയക്ത ദൗത്യ സംഘം വേണമെന്ന സൗദിയുടെ നിര്‍ദേശം സ്വീകരിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം ഖലീല്‍ അനദോലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അമേരിക്കയില്‍ താമസിച്ചുവരികയായിരുന്ന സൗദി പൗരനായ ജമാല്‍ ഖശോഗിയെ കണ്ടെത്തുന്നതിന് തുര്‍ക്കിയേയും സൗദിയേയും സഹായിച്ചുവരികയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇടപെട്ടതായി ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് സന്ദര്‍ശിച്ച ഒക്ടോബര്‍ രണ്ടിനുശേഷമാണ് ഖശോഗിയെ കാണാതായത്. അന്വേഷണം നടത്തുന്നതിന് സൗദി സംഘവും തുര്‍ക്കിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഖശോഗി കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ സൗദി അറേബ്യ ശക്തിയായി നിഷേധിച്ചിരുന്നു.

Latest News