Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താനൂര്‍ കൊല: പ്രതിയെ നാട്ടിലെത്തിച്ചത് പ്രവാസികളുടെ ഇടപെടല്‍

മലപ്പുറം- താനൂര്‍ സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി(40)നെ  ഭാര്യയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയും യുവതിയുടെ കാമുകനുമായ താനൂര്‍ തെയ്യാല ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍(39) പോലീസില്‍ കീഴടങ്ങി. കൊലപാതകം നടത്തിയ ശേഷം ഷാര്‍ജയിലേക്കു പോയ പ്രതി അറസ്റ്റിലാകുമെന്നു ഉറപ്പായതോടെ ഇന്നലെ പുലര്‍ച്ചെ താനൂര്‍ സിഐ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച രാത്രി ചെന്നൈ വിമാനത്താവളം വഴിയാണ് പ്രതി നാട്ടിലെത്തിയത്.
നേരത്തെ സൗദിഅറേബ്യയില്‍ ജോലി ചെയ്തിരുന്ന ബഷീര്‍ ഷാര്‍ജയില്‍ ഫയര്‍ സ്റ്റേഷനിലെ പാചകക്കാരനായി ജോലി നോക്കി വരികയായിരുന്നു. പ്രവാസി മലയാളികളുടെ ഇടപെടലുകളുടെയും  മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും ഫലമായാണ് പ്രതിയെ നാട്ടിലെത്തിക്കാന്‍ സാധിച്ചതെന്ന് താനൂര്‍ സി.ഐ എം.ഐ ഷാജി പറഞ്ഞു.
ബഷീര്‍ രാജ്യം വിട്ടതറിഞ്ഞതു മുതല്‍ പോലീസ് ഇയാള്‍ക്കായി വലവീശിയിരുന്നു.  ശേഷം ഷാര്‍ജയിലെ മലയാളി സംഘടനകള്‍ക്ക് പോലീസ് പ്രതിയുടെ പാസ്പോര്‍ട്ട് വിവരങ്ങളും മറ്റും കൈമാറി. തുടര്‍ന്ന് പ്രതിയെ കണ്ടെത്തുകയും നാട്ടിലേക്കയക്കാനുള്ള നടപടികള്‍ കൈകൊള്ളുകയുമായിരുന്നു. പ്രതിക്കു വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തിരുന്നു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇല്ലെന്നായതോടെയാണ് ഇയാള്‍ കീഴടങ്ങിയത്.
കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മരിച്ച സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിന്റെ കൂട്ടാളി സുഫിയാന്‍ എന്നിവരെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനിരിക്കെയാണ് ബഷീറിന്റെ കീഴടങ്ങല്‍. പ്രതിയെ തെയ്യാലയിലെ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി ഉപേക്ഷിച്ച കത്തിയും മരവടിയും സമീപത്തെ വയലില്‍ നിന്നു കണ്ടെത്തിയതായി സി.ഐ പറഞ്ഞു.
തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗൃഹനാഥനായ സവാദിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന ശേഷം മൊഴിയില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി എന്നിവരെയും  പോലീസ് ചോദ്യം ചെയ്തിരുന്നു. സൗജത്തിനെ വിശദമായ ചോദ്യം ചെയ്യതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സവാദിന്റെ മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയും ഇപ്പോള്‍ സവാദിന്റെ വീട്ടുകാരോടൊപ്പമാണ് കഴിയുന്നത്.
തലയിലേറ്റ അടിയാണ് സവാദിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  വ്യക്തമാക്കിയിരുന്നു. കാമുകന്‍ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നുവെന്നു സൗജത്ത് പോലീസിനു മൊഴി നല്‍കിയിരുന്നു. ബഷീറിന്റെ അടിയുടെ ആഘാതത്തില്‍ തലയോട്ടി കലങ്ങി രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു.  മരണം ഉറപ്പാക്കാനായി സൗജത്ത് കത്തികൊണ്ടു കഴുത്തറുക്കുകയായിരുന്നു.
കാമുകനോടൊത്തു  ജീവിക്കുന്നതിനാണ് താന്‍ ഈ കൃത്യം നടത്തിയതെന്നാണ് സൗജത്ത് പോലീസിനോടു പറഞ്ഞത്. ആദ്യം സൗജത്തിനോടു തന്നെ കൃത്യം നടത്താനായിരുന്നു ബഷീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സൗജത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ബഷീര്‍ നാട്ടിലെത്തി കൊല നടത്തുകയായിരുന്നു.  
ഈ മാസം രണ്ടിനാണ് മംഗലാപുരം വിമാനത്താവളം വഴി  ബഷീര്‍ നാട്ടിലെത്തിലെത്തിയത്.  ഇവിടെ നിന്നു തെയ്യാല ഓമച്ചപ്പുഴ സ്വദേശിയും കാസര്‍കോട് ഐടിഐ വിദ്യാര്‍ഥിയുമായ ഇരുപത്തിയൊന്നുകാരനായ സുഫിയാന്റെ സഹായത്തോടെ കാര്‍ വാടകക്കെടുത്ത് ആദ്യദിവസം ക്വാര്‍ട്ടേഴ്സിലെത്തി കൊലപാതകം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ സവാദ് ഉറങ്ങാന്‍ വൈകിയതു കാരണം ശ്രമം പരാജയപ്പെട്ടു. ഇവര്‍ മടങ്ങി കോഴിക്കോട് ഹോട്ടലില്‍ മുറിയെടുത്ത് തങ്ങി. തൊട്ടടുത്ത ദിവസം കോഴിക്കോട്ടെത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് സൗജത്ത് ഹോട്ടല്‍ മുറിയിലെത്തുകയും ബഷീറുമൊത്ത് കൊലപാതകം നടത്തുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അന്ന് കോഴിക്കോട്ടു ഏറെ നേരം ഇരുവരും ചെലവഴിച്ച ശേഷം വൈകിട്ടോടെ ചെമ്മാട് ഇതേ കാറില്‍ സൗജത്തിനെ ഇറക്കി. ഇവിടെനിന്ന് ബസില്‍ തെയ്യാലയിലേക്കു മടങ്ങി ക്വാര്‍ട്ടേഴ്‌സിലെത്തി. ഈ സമയം സവാദ് മത്സബന്ധനത്തിനായി കടലില്‍ പോയതായിരുന്നു.
രാത്രി വൈകി എത്തിയ സവാദ് ക്ഷീണം കാരണം നേരത്തേ കിടന്നുറങ്ങിയിരുന്നു. രാത്രി 12മണിയോടെ സൗജത്ത് മൊബൈല്‍ വഴി സവാദ് ഉറങ്ങിയ വിവരം ബഷീറിനെ അറിയിച്ചു.   12.30ഓടെ എത്തിയ ബഷീര്‍ സൗജത്ത് നേരത്തേ തുറന്നുവച്ച പിറകിലെ വാതിലിലൂടെ അകത്തു കടന്നു. തുടര്‍ന്നു കയ്യില്‍ കരുതിയ മരവടിയെടുത്ത് തലയില്‍ ആഞ്ഞടിച്ചു. പിന്നീട് മരണം ഉറപ്പാക്കാന്‍ സൗജത്ത് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം സുഫിയാന്റെ കൂടെ കാറില്‍ തന്നെ ബഷീര്‍ മടങ്ങി കണ്ണൂരിലെ ട്രാവല്‍സിലെത്തി ടിക്കറ്റെടുത്ത് മംഗലാപുരം വിമാനത്താവളം വഴി വിദേശത്തേക്കു കടക്കുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിച്ചതും സുഫിയാനായിരുന്നു. അതേസമയം കാമുകിയെ കാണാനെന്നു മാത്രമാണ് തന്നോട് പറഞ്ഞെതെന്നാണ് സുഫിയാന്‍ പോലീസില്‍ മൊഴിനല്‍കിയത്. കാര്‍ വാടകക്കു നല്‍കുന്ന ഏര്‍പ്പാടുണ്ടായിരുന്നതാണ് ബഷീര്‍ സുഫിയാനെ ബന്ധപ്പെടാന്‍ കാരണം. സംഭവത്തില്‍ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ വൈകുന്നേരം പരപ്പനങ്ങാടി  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Latest News