താനൂർ(മലപ്പുറം)-മൽസ്യതൊഴിലാളിയായ യുവാവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പോലീസിൽ കീഴടങ്ങി. താനൂർ പൗരകത്ത് കമ്മുവിന്റെ മകൻ സവാദിനെ(40)കൊലപ്പെടുത്തിയ കേസിലാണ് മുഖ്യപ്രതിയും കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജത്തിന്റെ കാമുകനുമായ അബ്്ദുൾ ബഷീർ താനൂർ പോലീസിൽ കീഴടങ്ങിയത്. കൃത്യത്തിന് ശേഷം ഇയാൾ ദുബായിലേക്ക് കടന്നിരുന്നു. കേസിൽ സവാദിന്റെ ഭാര്യ സൗജത്ത് (26), സുഹൃത്ത് സഫ്‌വാൻ (24) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയാണ് സവാദ് കൊല്ലപ്പെട്ടത്. വാടകത്ത് താമസിക്കുന്ന വീട്ടിൽ മകനൊപ്പം വീടിന്റെ മുൻവശത്തെ അടച്ചിട്ട വരാന്തയിൽ കിടന്നുറങ്ങിയ സവാദിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. തലക്കടച്ചും കഴുത്തിൽ വെട്ടിയുമാണ് കൊലപാതകം നടന്നത്. സമീപത്ത് കിടന്നുറങ്ങുകയായിരുന്ന മകന്റെ മേൽ രക്തം ചിന്തി വീണ് എണീറ്റപ്പോൾ ബാപ്പ് രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കറുത്ത വേഷം ധരിച്ച ഒരാൾ ഓടിരക്ഷപ്പെട്ടതായി സവാദിന്റെ മകൻ പോലീസിന് മൊഴി നൽകിയിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടിയിരുന്നു. എന്നാൽ ഘാതകൻ പുറകുവശത്തെ വാതിൽ വഴിയാണ് അകത്ത് കടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങിനെ: സവാദിന്റെ ഭാര്യയും കാമുകൻ അബ്്ദുൾ ബഷീറും ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. കുറച്ചുകാലമായി പ്രണയത്തിലായിരുന്ന ഇവരും ചേർന്ന് സവാദിനെ കൊലപ്പെടുത്തി ഒന്നിച്ചു ജീവിക്കാൻ പദ്ധതിയിട്ടിരുന്നു.ദുബായിൽ ജോലി ചെയ്യുന്ന ബഷീർ രണ്ടു ദിവസം മുമ്പ് വീട്ടിലെത്തി. തുടർന്ന് ഇരുവരും ചേർന്ന് സവാദിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. സൗജത്തിന്റെ ഒത്താശയോടെയാണ് ബഷീർ വീടിനകത്ത് കടന്നത്. തുടർന്ന് സവാദിനെ കൊലപ്പെടുത്താനായി ബഷീർ മര വടികൊണ്ട് തലക്കടിച്ചു. ഇതിനിടെ അടുത്തു കിടക്കുന്ന മകൻ ഉറക്കമുണർന്നതായി കണ്ടതോടെ ഇയാൾ വീടിന്റെ പുറത്തേക്കോടി. ഈ സമയം മറ്റൊരു മുറിയിൽ മകളോടൊപ്പം കിടക്കുകയായിരുന്ന സൗജത്ത് മകളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം കത്തിയെടുത്ത് സവാദിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. മകൻ ഉണർന്നപ്പോഴേക്ക് സൗജത്ത് ഉറക്കെ നിലവിളിച്ച് അയൽവീട്ടിലെത്തി ആരോ സവാദിനെ ആക്രമിച്ചതായി അറിയിക്കുകയായിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസ് സൗജത്തിനെ സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് നാട്ടിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ബഷീറാണ് കൊലപ്പെടുത്തിയതെന്നും തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടിയാണ് സവാദിനെ കൊലപ്പെടുത്തിയതെന്നും സൗജത്ത് പോലീസിന് മൊഴി നൽകി. മൽസ്യതൊഴിലാളിയായ സവാദ് കടലിൽ പോകുന്ന സമയത്ത് സൗജത്ത് ദുരസ്ഥലങ്ങളിലേക്ക് പോകുന്നത് സംബന്ധിച്ച ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ബഷീരും സൗജത്തും രണ്ടു ദിവസം മുമ്പ് കോഴിക്കോട് വച്ച് കണ്ടിരുന്നതായും അവിടെ വച്ചാണ് കൊലപാതകം ആസുത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. ബഷീറിന് വീട്ടിലേക്ക് വരാൻ വാഹനമൊരുക്കി കൊടുത്ത സുഹൃത്ത് സഫ്്‌വാൻ പോലീസ് ചോദ്യംചെയ്തു. സഫ്്‌വാനെ കാസർകോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ഓമച്ചപ്പുഴ സ്വദേശിയായ സഫ്‌വാൻ കാസർകോട് പഠിക്കുകയാണ്. കൊലപാതകത്തിന് ശേഷം അബ്്ദുൾ ബഷീർ മംഗലാപുരം എയർപോർട്ട് വഴി ദുബായിയിലേക്ക് പോകുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.