ജിദ്ദ- തന്റെ പിതാവിന്റെ തിരോധാനം സംബന്ധിച്ച് ചില വിദേശശക്തികൾ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ജമാൽ കശോഗിയുടെ മകൻ സലാഹ് കശോഗി. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലാണ് കശോഗിയെ തുർക്കിയിലെ സൗദി കോൺസുലേറ്റിൽനിന്ന് കാണാതായത്. പിതാവിനെ കാണാതായത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. സൗദി അധികൃതരുമായി പൂർണമായും യോജിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ സംഗതികളും തികച്ചും വ്യക്തിപരമാണെന്നും ഇതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ജമാൽ കശോഗി പറഞ്ഞു. സത്യസന്ധമായ വിവരം ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. പിതാവ് ജമാൽ കശോഗി തുർക്കിയിൽ വരുന്നത് സംബന്ധിച്ച് കുടുംബത്തിന് ഒരു അറിവും ഉണ്ടായിരുന്നില്ല. അദ്ദേഹം അമേരിക്കയിലിരിക്കെയാണ് അവസാനമായി താനുമായി ബന്ധപ്പെട്ടതെന്നും സലാഹ് കശോഗി പറഞ്ഞു. പിതാവിനെ വിവാഹം ചെയ്യുന്നുവെന്ന് അറിയിച്ച തുർക്കി സ്ത്രീ ഖദീജയെ അറിയില്ലെന്നും ഇതാദ്യമായാണ് ഇവരുടെ പേര് തന്നെ കേൾക്കുന്നതെന്നും സലാഹ് കശോഗി പറഞ്ഞു. കശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടത്തെ തങ്ങൾക്ക് പൂർണവിശ്വാസമാണെന്ന് കുടുംബവും വ്യക്തമാക്കിയിരുന്നു.