കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ബി.ജെ.പി ജയിക്കും; കണക്കുമായി കെജ്‌രിവാള്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസിനു ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ട് ചെയ്യേണ്ട കാര്യമില്ല. ദല്‍ഹിയില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ എ.എ.പിയുണ്ട്. രാക്ഷസ ബി.ജെ.പിക്കെതിരായ ഏക ബദല്‍ എ.എ.പിയാണ്. നമുക്ക് മാത്രമേ പോരാടി അവരെ തോല്‍പിക്കാന്‍ കഴിയൂ- രോഹിണിയില്‍ സംഘടിപ്പിച്ച റാലിയില്‍ കെജ്‌രിവാള്‍ പറഞ്ഞു.
സംസാരിക്കുമ്പോഴൊക്കെ ജനങ്ങള്‍ പറയുന്നത് മോഡി ഞങ്ങളെ തകര്‍ത്തുവെന്നാണ്. നോട്ട് നിരോധവും ജി.എസ്.ടിയും വഴി മോഡിയാണ് ബിസിനസുകളൊക്കെ തകര്‍ത്തത്. ബഹുഭൂരിഭാഗം ജനങ്ങളും മോഡിയെ താഴെയിറക്കാന്‍ ഒരുങ്ങിയിരിക്കയാണ്.
ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിക്ക് ശക്തിപകരുകയാണ് ചെയ്യുക. 2014 ലെ തെരഞ്ഞെടുപ്പില്‍ എ.എ.പിക്കായിരുന്നു 34 ശതമാനം വോട്ട്. ബി.ജെ.പി 46 ശത്മാനം വോട്ട് നോടി. കോണ്‍ഗ്രസിനായിരുന്നു 15 ശതമാനം വോട്ട്. ബി.ജെ.പി ഏഴു സീറ്റും നേടുകയായിരുന്നു ഫലം. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടില്‍ പത്ത് ശതമാനം കുറയുമെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്.   ഈ പത്ത് ശതമാനം വോട്ട് കോണ്‍ഗ്രസിന പോയാലും ഏഴു സീറ്റുകളിലും ബി.ജെ.പി ജയിക്കുകയായിരിക്കും ഫലം. അങ്ങനെ നിങ്ങളുടെ വോട്ട് വെറുതെയാകുകയും ബി.ജെ.പിക്ക് അനുകൂലമാകുകയും ചെയ്യും-കെജ് രിവാള്‍ വിശദീകരിച്ചു.
വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. മോഡി എല്ലാം നശിപ്പിച്ചുവെന്നും കോണ്‍ഗ്രസാണ് ബദലെന്നും ദല്‍ഹിയില്‍ അവര്‍ പ്രചരിപ്പിക്കുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ്. കോണ്‍ഗ്രസിന് കുറച്ച് വോട്ട് നേടിക്കൊടുത്ത് എ.എ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം- കെജ്് രിവള്‍ പറഞ്ഞു.

Latest News