ദുബായിലെ വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ ഇന്ത്യക്കാരന് രണ്ടു വര്‍ഷം തടവ്

ദുബയ്- വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തുകയും കഞ്ചാവ് സൂക്ഷിക്കുകയും ചെയ്ത കുറ്റത്തിന് 32-കാരനായ ഇന്ത്യന്‍ യുവാവിനെ ദുബയ് കോടതി രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ നാടുകടത്താനും ഉത്തരവുണ്ട്. ജബല്‍ അലിയിലെ വീട്ടിലാണ് പ്രതി കഞ്ചാവു ചെടി നട്ടു വളര്‍ത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുബയ് പോലീസിലെ ആന്റി നാര്‍ക്കോ്ട്ടിക് വിഭാഗം നടത്തിയ റെയ്ഡിലാണ് ഇതു പിടികൂടിയത്. ഏപ്രിലില്‍ ഇയാളുടെ വീ്ട്ടില്‍ നടത്തിയ തെരച്ചിലില്‍ കഞ്ചാവു ചെടിയുടെ വിത്തുകളും ഉപയോഗിക്കാന്‍ പാകത്തിലുള്ള വിവിധ അളവുകളില്‍ സൂക്ഷിച്ച മയക്കുമരുന്നും പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ വൈദ്യ പരിശോധനയ്ക്ക വിധേയനാക്കിയപ്പോള്‍ ഹഷീഷ് ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. 

എന്നാല്‍ താന്‍ തക്കാളി വിത്തുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവ നട്ടതെന്നും വളര്‍ന്ന് വലുതായപ്പോഴാണ് തക്കാളിയല്ലെന്ന് മനസ്സിലായതെന്നും പ്രതി കോടതിയില്‍ വാദിച്ചു. എന്നാല്‍ സാഹചര്യ തെളിവുകള്‍ ഇയാളുടെ വാദത്തിനെതിരായിരുന്നു. കഞ്ചാവ് ചെടി നട്ടു വളര്‍ത്തുകയും 24 ഗ്രാം വിവിധ രൂപത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സൂക്ഷിക്കുകയും ചെയ്തതിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ മയക്കു മരുന്ന് ഉപേയാഗിച്ചതായി സമ്മതിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രാഥമിക വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കിയിട്ടുണ്ട്. മേല്‍ക്കോടതി ഇത് അടുത്ത മാസം പരിഗണിക്കും. 


 

Latest News