ഇടിപ്പോര് കാണാന്‍ ബ്രിട്ടീഷ് ബോക്‌സര്‍ നസീം ഹമീദ് ജിദ്ദയില്‍


വിജയിക്ക് സമ്മാനം ഒരു കോടി ഡോളര്‍


ജിദ്ദ- നാളെ ജിദ്ദയില്‍ നടക്കുന്ന മുഹമ്മദലി ട്രോഫി സൂപ്പര്‍ മിഡില്‍വെയ്റ്റ് ബോക്‌സിംഗ് ഫൈനലിന് സാക്ഷിയാവാന്‍ ബ്രിട്ടിഷ് ബോക്‌സര്‍ നസീം ഹമീദ് എത്തി. മത്സരത്തിന്റെ ഗ്ലോബല്‍ അംബാസഡര്‍ ആകാന്‍ സാധിച്ചതിലും സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലും അതീവ സന്തോഷമുണ്ടെന്നും നല്ല പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ഹമീദ് പറഞ്ഞു.
നാളെ രാത്രി 11 ന് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി അരീനയില്‍ അമേരിക്കക്കാരന്‍ ജോര്‍ജ് ഗ്രോവ്‌സും ബ്രിട്ടിഷ് താരം കാലം സ്മിത്തും തമ്മിലാണ് ഫൈനല്‍. മുന്‍ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ് ബുധനാഴ്ച ജിദ്ദയിലെത്തിയിരുന്നു. വിഖ്യാത ബോക്‌സര്‍ മുഹമ്മദലിയുടെ മകള്‍ റഷീദയും ഫൈനല്‍ കാണാനെത്തുന്നുണ്ട്.
വിജയിക്ക് ഒരു കോടി ഡോളറാണ് സമ്മാനം (70 കോടിയോളം രൂപ). ജെയ്മി കോക്‌സിനെയും ക്രിസ് യൂബാങ്ക് ജൂനിയറിനെയും കീഴടക്കിയാണ് മുപ്പതുകാരന്‍ ഗ്രോവ്‌സ് ഫൈനലിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കോക്‌സിനെ നാല് റൗണ്ടില്‍ കീഴടക്കിയ ഗ്രോവ്‌സ് ഫെബ്രുവരിയില്‍ യൂബാങ്കിനെ ഉജ്വല പോരാട്ടത്തില്‍ തോല്‍പിച്ചു. ആ മത്സരത്തില്‍ പരിക്കേറ്റ ചുമലിന് ശസ്ത്രക്രിയ വേണ്ടിവന്നതിനാലാണ് ഫൈനല്‍ ഇത്ര നീണ്ടത്. ഇരുപത്തെട്ടുകാരന്‍ സ്മിത്ത് തോല്‍പിച്ചത് എറിക് സ്‌കോഗ്‌ലന്റിനെയും നീകി ഹോള്‍സ്‌കെനെയുമായിരുന്നു.
മറ്റ് ഏതാനും മത്സരങ്ങളും ഫൈനലിന്റെ ഭാഗമായി നടക്കും. സൗദി താരം സുഹൈര്‍ അല്‍ഖഹ്താനിയും ജോര്‍ജി ഗവിനാഷ്വിലിയും തമ്മിലും മുറാദ് ഉമറും കെം ലുന്‍ക്വിസ്റ്റും തമ്മിലും പോരടിക്കും. മറ്റ് നാല് മത്സരങ്ങളുമുണ്ടാവും.

Latest News