ആദർശങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സൗമ്യ വ്യക്തിത്വം. നിലപാടുകളിലെ കാർക്കശ്യം. എതിരാളികൾ പോലും അംഗീകരിക്കുന്ന രാഷ്ട്രീയ പാരമ്പര്യം. തെളിമയാർന്ന പൊതുജീവിതം. പുരോഗമന ചിന്തകളുടെ പ്രസരിപ്പ്...
മലബാറിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്ന മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സിയുടെ അമരത്തേക്ക് കടന്നുവരുമ്പോൾ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശവും പ്രതീക്ഷയുമേറെ.
സ്വാതന്ത്ര്യ സമര സേനാനിയായ പിതാവ് മുല്ലപ്പള്ളി ഗോപാലനിൽ നിന്ന് കിട്ടിയ ഉന്നതമായ മൂല്യങ്ങളുമായാണ് ഈ കടത്തനാട്ടുകാരൻ രാഷ്ട്രീയ ഗോദയിൽ ഇറങ്ങിയത്. എതിരാളികളെ വെട്ടിവീഴ്ത്താനല്ല, ആശയപരമായി സുധീരം അവരെ നേരിടാനാണ് എന്നും ശ്രമിച്ചത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കിടയിലും അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
1946 ഏപ്രിൽ 15 ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയിൽ മുല്ലപ്പള്ളി ഗോപാലന്റെയും പാറു അമ്മയുടെയും മകനായി ജനിച്ച മുല്ലപ്പള്ളി കെ. എസ്.യുവിലൂടെയാണ് ഹരിശ്രീ കുറിച്ചത്.
കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 1968 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണ വിധേയനായ മന്ത്രി പി.ആർ. കുറുപ്പിനെ ചോമ്പാലയിൽ കരിങ്കൊടി കാണിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് ഗുരുതര പരിക്കേറ്റിരുന്നു.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 1978 ൽ പാർട്ടി പിളർന്നപ്പോൾ യൂത്ത് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളിയായിരുന്നു. ഇ.കെ. നായനാർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഭരണത്തിനെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ 58 ദിവസം നീണ്ടുനിന്ന പദയാത്ര ശ്രദ്ധേയമായിരുന്നു. ആ സമയത്ത് പാർട്ടിയിലെ തിരുത്തൽ ശക്തിയായിരുന്നു യൂത്ത് കോൺഗ്രസ്. കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയർമാനായി പ്രവർത്തിച്ച മുല്ലപ്പള്ളി പാർട്ടി പിളർന്നപ്പോൾ ഇന്ദിരാ ഗാന്ധിക്കൊപ്പം ഉറച്ചു നിന്നു. 1984 ൽ കണ്ണൂരിൽ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ മുല്ലപ്പള്ളിയെ ഇന്ദിരഗാന്ധി നേരിട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചു. 1988 ൽ എ.ഐ.സി.സി ജോയന്റ് സെക്രട്ടറിയായി; പിന്നീട് കെ.പി.സി.സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഒടുവിൽ എ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത് മുല്ലപ്പള്ളിയായിരുന്നു.
സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ 1984,1989, 1991, 1996, 1998 വർഷങ്ങളിൽ തുടർച്ചയായി അഞ്ച് തവണയും വടകരയിൽ രണ്ട് തവണയും വിജയ കിരീടം ചൂടിയാണ് അദ്ദേഹം തന്റെ ജനകീയത തെളിയിച്ചത്. 2009 ലാണ് അട്ടിമറി വിജയത്തിലൂടെ വടകരയിൽ നിന്നും ലോക്‌സഭയിലെത്തിയത്. 2014 ൽ വടകരയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1991 ൽ പി.വി. നരസിംഹ റാവു മന്ത്രിസഭയിൽ കാർഷിക സഹമന്ത്രിയായും 2009 ൽ ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചു.
അഴിമതിക്കും അനീതിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് എന്നും മുല്ലപ്പള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെയും ജനാധിപത്യ ചേരിയെയും സജ്ജമാക്കുക എന്ന ദൗത്യമാണ് മുല്ലപ്പള്ളിയിൽ രാഹുൽ ഗാന്ധി ഏൽപിച്ചിരിക്കുന്നത്.