റിയാദ്- പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രവാസികൾ നഷ്ടപ്പെട്ട സ്വപ്‌നങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഒന്നിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ജീവനു വേണ്ടിയുള്ള നിലവിളിക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടവർ, പ്രളയം നാട്ടിൽ ജീവിത സമ്പാദ്യങ്ങൾ തട്ടിയെടുക്കുമ്പോൾ നിസ്സഹായരായി പ്രവാസ മണ്ണിൽ കഴിയേണ്ടി വന്നവർ, സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും നഷ്ടപ്പെട്ടത് എങ്ങനെ വീണ്ടെടുക്കും എന്ന് വേവലാതി കൊള്ളുന്നവർ, കുടുംബത്തിന് ആശ്വാസമേകാൻ കിട്ടിയ വണ്ടിക്ക് നാട്ടിലേക്ക് തിരിക്കുകയും സഞ്ചരിച്ച വാഹനമടക്കം വെള്ളത്തിൽ മുങ്ങുകയും രക്ഷാപ്രവർത്തകരുടെ കൈത്താങ്ങിൽ ജീവിതത്തിലേക്ക് തിരിച്ചു കയറാൻ ഭാഗ്യം ലഭിക്കുകയും ചെയ്തവർ, ശേഷം തങ്ങളുടെ അവധിക്കാലം രക്ഷാ പ്രവർത്തനങ്ങളിൽ സ്വയം സമർപ്പിച്ചവർ. അവർ ഒത്തു ചേർന്ന് തങ്ങളുടെ വേദനകളും അനുഭവങ്ങളും പങ്കു വെച്ചു. കേട്ടറിഞ്ഞതിനേക്കാൾ ഭീകരമായിരുന്നു ദുരന്തത്തിന്റെ ആഴമെന്ന് സദസ്സിന് ബോധ്യപ്പെട്ട നിമിഷങ്ങൾ.
കേരളം കണ്ട മഹാ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രവാസികൾ ഒത്തുചേർന്നു. പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഘടകമാണ് സംഗമത്തിന് അവസരം ഒരുക്കിയത്.
ഒരു വീടെന്ന സ്വപ്‌നവുമായി പ്രവാസത്തിന്റെ മണ്ണിൽ എത്തിയവരാണ് പ്രവാസികളിലേറെയും. കുതിച്ചെത്തിയ പ്രളയ ജലം തങ്ങളുടെ ജീവിത സമ്പാദ്യങ്ങളെ നക്കിത്തുടച്ചപ്പോൾ പ്രതിസന്ധിയിലായ പ്രവാസത്തിന്റെ മുന്നിൽ വീണ്ടെടുപ്പ് എങ്ങനെ സാധ്യമാകുമെന്ന് പലർക്കും നിശ്ചയമില്ല. ഇടുക്കി സ്വദേശി അനീഷ്, ജോൺസൺ ചെങ്ങന്നൂർ, ഹമീദ് മാസ്റ്റർ എറണാകുളം, ആയിഷ അംജദ് ആലുവ, പ്രശാന്ത് പത്തനംതിട്ട, അബ്ദുൽ ലത്തീഫ് നോർത്ത് പറവൂർ, അബ്ദുറഹ്മാൻ കുട്ടി എന്നിവർ സദസ്സുമായി അനുഭവങ്ങൾ പങ്കു വെച്ചു.
ഖലീൽ പാലോട് സംഗമത്തിന് ആമുഖം കുറിച്ചു. രക്ഷാ പ്രവർത്തനത്തിലും അനന്തര സേവനങ്ങളിലും കേരളം ലോകത്തിനു മുന്നിൽ മനുഷ്യ സ്‌നേഹത്തിന്റെ മഹാ പ്രളയം തന്നെയാണ് തീർത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ സന്ദർഭത്തിൽ വെക്കേഷൻ കാലമായിരുന്നിട്ടും നാട്ടിലേക്ക് സഹായങ്ങളെത്തിക്കാനും വിഭവങ്ങൾ സമാഹരിക്കാനും പ്രയത്‌നിച്ച പ്രവാസി പ്രവർത്തകർക്ക് സംഗമം അഭിവാദ്യം നേർന്നു.
ദുരന്തത്തിന് ഇരകളായ പ്രവാസികൾക്ക് സർക്കാർ തലത്തിലുള്ള സഹായങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക പരിഗണന ലഭ്യമാക്കണം, നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെല്ലിന് രൂപം നൽകണം, എംബസിക്ക് കീഴിലുള്ള ക്ഷേമ പദ്ധതികളിൽ നിന്ന് ഇരകളായ പ്രവാസികൾക്ക് സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ അധികൃതർക്ക് മുന്നിൽ എത്തിക്കാനും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ തങ്ങളാലാവുന്ന സഹായങ്ങൾ എത്തിച്ചു നൽകാനും ഇതര കൂട്ടായ്മകളോടൊപ്പം ചേർന്ന് പ്രവാസി സാംസ്‌കാരിക വേദി പരിശ്രമിക്കുമെന്ന് നാട്ടിൽ ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നൽകിയ അനുഭവങ്ങൾ പങ്കു വെച്ചുകൊണ്ട് ജനറൽ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. പ്രളയകാല പാഠങ്ങൾ നല്ല നാടിന്റെ വീണ്ടെടുപ്പിന് വഴികാട്ടിയാകണം.
ദുരന്ത ഭൂമിയിൽ കർമ്മ ഭടൻമാരായി സേവനത്തിന്റെ അത്ഭുതങ്ങൾ കാഴ്ചവെച്ച കേരളീയരെ ആദരിക്കുവാനും അനുഭവ പാഠങ്ങൾ പങ്കുവെക്കാനും പ്രവാസി സാംസ്‌കാരിക വേദി വരുന്ന വ്യാഴാഴ്ച ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ വെച്ച് ജനകീയ ഒത്തുചേരൽ സംഘടിപ്പിക്കും. സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു, അബ്ദുറഹ്മാൻ മറാഇ ചർച്ച നിയന്ത്രിച്ചു. സലിം മാഹി നന്ദി പറഞ്ഞു.