ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിച്ച് പിരിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി- പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരില്‍നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിച്ച് പിടിക്കുന്നതിനെതിരെ ഹൈക്കോടതി. ഇതു കൊള്ളയാണെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നല്‍കിയ ഹരജിയിന്മേലാണ് കോടതി പരാമര്‍ശം. നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നുവെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ  ആക്ഷേപം ശക്തമാകുന്നതിനിടെയാണ്  ഹൈക്കോടതിയുടെ പരാമര്‍ശം.
നിര്‍ബന്ധ പിരിവാണെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത്. ഇത് നിര്‍ബന്ധമായി പിടിക്കാന്‍ ഉത്തരവിറക്കുന്നത് തെറ്റാണ്. ശമ്പളം നിര്‍ബന്ധിതമായി പിടിക്കാനുള്ള ശ്രമം പിടിച്ചുപറിയാണെന്നും സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് ദേവസ്വം ബോര്‍ഡിന് യോജിച്ച നടപടിയല്ലെന്നും  കോടതി ചൂണ്ടിക്കാട്ടി.
കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ശമ്പളം പിടിക്കുമെന്ന കാണിച്ചിറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമാനമായ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഹരജി നാളത്തേക്ക് മാറ്റിവെച്ചു.
 

Latest News