അടിയന്തരമായി ഇടപെടണമെന്ന് വത്തിക്കാന് കന്യാസ്ത്രീയുടെ കത്ത്

കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും  കന്യാസ്ത്രീ കത്തെഴുതി. കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്ന്  കത്തില്‍ ആരോപിച്ചു. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും കെണിയില്‍ പെടുത്തി. കന്യാസ്ത്രീകള്‍ക്ക് സഭ നീതി നല്‍കുന്നില്ല. ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പരാതി ഒതുക്കുകയാണ്് ബിഷപ്പിന്റെ രീതിയെന്നും കത്തില്‍ ആരോപിക്കുന്നു.
മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പടിയിറങ്ങിയെന്നും കന്യാസ്ത്രീയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് പോലീസിനെയും സര്‍ക്കാരിനെയും സ്വാധീനിച്ചു. കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ അനുഭവം തെളിയിച്ചെന്നും കന്യാസ്ത്രീ കത്തില്‍ കുറിച്ചു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിനാണ്. കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
അതിനിടെ, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്തുണയേറി.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് പരാതി നല്‍കിയത്.

Latest News