കേന്ദ്രം കേരളത്തോട് പകരം വീട്ടുന്നു; എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാര്‍ച്ച് എം.കെ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

ന്യൂദല്‍ഹി- ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഇടം നല്‍കാത്ത കേരള ജനതയോട് കേന്ദ്രസര്‍ക്കാര്‍ പകരം വീട്ടുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. പ്രളയദുരന്തത്തിനിരയായ കേരളത്തിന് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിയൂടെ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ ഒലിച്ചു പോയത് കേരളത്തില്‍ ബി.ജെ.പി ആസൂത്രണം ചെയ്തു വന്നിരുന്ന വര്‍ഗീയ അജണ്ട കൂടിയാണ്. ദുരന്തത്തിനിരയായ കേരള സമൂഹം ജാതിയ്ക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒറ്റക്കെട്ടായി നിലകൊള്ളുകയും പരസ്പരം കൈ താങ്ങുകയും ചെയ്തു. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ശുദ്ധീകരിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു. കേരളത്തില്‍ വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കാനിറങ്ങിയ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയാണിത്. ഈ കാരണമെല്ലാം കൊണ്ട് കൂടിയാണ് കേരളത്തിന് മതിയായ സഹായം നല്‍കാനോ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരുന്നത്- എം.കെ ഫൈസി പറഞ്ഞു.
മാനവികത നഷ്ടപ്പെട്ട സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടാണ് 30,000 കോടി രൂപ പ്രാഥമിക നഷ്ടം കണക്കാക്കിയ ഒരു ദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നത്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ മാത്രം താല്‍പര്യപ്പെടുന്ന സര്‍ക്കാറാണിത്. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുന്നത് പോലുള്ള നടപടികളില്‍ മാത്രമാണ് സര്‍ക്കാറിന് താല്‍പര്യം. 488 പേര്‍ മരിച്ച ദുരന്തത്തില്‍ 600 കോടി മാത്രമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. കീഴ്‌വഴക്കത്തിനും സര്‍ക്കാര്‍ നയത്തിനും വിരുദ്ധമായി വിദേശസഹായം നിഷേധിക്കുകയും ചെയ്തു. ഇത് വിവേചനമാണെന്നും എം.കെ ഫൈസി പറഞ്ഞു. ജന്തര്‍ മന്ദറില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കേരള സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ ദഹ്‌ലന്‍ ബാഖവി, അഡ്വ.ഷറഫുദ്ദീന്‍, ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍, ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാള്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
 പ്രോഗ്രാം കണ്‍വീനര്‍ എന്‍.യു അബ്ദുല്‍ സലാം നന്ദി പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ കേരളത്തോടുള്ള ചിറ്റമ്മ നയം തിരുത്തുക, കേരളത്തിന് മതിയായ സഹായം ഉറപ്പാക്കുക, കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി. എസ്.ഡി.പി.ഐ ദല്‍ഹി ഘടകം പ്രവര്‍ത്തകര്‍ മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ചെത്തി.
 

 

 

 

Latest News