Sorry, you need to enable JavaScript to visit this website.

ലൈംഗിക പീഡനക്കേസിലെ പ്രതിയായ ബിഷപ്പിനെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ട്-അഡ്വ. ജയശങ്കർ

കൊച്ചി- ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ജലന്തർ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്ന്  അഡ്വ. ജയശങ്കർ. ജലന്തർ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതി നൽകിയിട്ട് രണ്ടരമാസമായിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ് നടപടിയിൽ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ജയശങ്കർ. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിപക്ഷത്തിനും സ്ത്രീ സുരക്ഷ സംഘടനകൾക്കും വനിതാ കമ്മിഷനും പ്രതിഷേധമില്ലെന്നും ജയശങ്കർ പറഞ്ഞു. 
ജയശങ്കറിന്റെ പോസ്റ്റ്:
ജലന്തർ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പോലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈഎസ്പി കൈവിലങ്ങുമായി ഒരു തവണ ജലന്തർ വരെ പോയെങ്കിലും ഡിജിപി ഏമാൻ തിരിച്ചു വിളിച്ചു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല. ലീഗ്, ബിജെപി നേതാക്കളുടെ കാര്യവും തഥൈവ. കെഎം മാണിയും പിസി ജോർജും ബിഷപ്പിന്റെ കാര്യത്തിൽ (മാത്രം) ഒറ്റക്കെട്ടാണ്.

സ്ത്രീസുരക്ഷയെ പറ്റി വേവലാതിപ്പെടുന്ന ഒട്ടേറെ വനിതാ സംഘടനകളുണ്ട് നമ്മുടെ നാട്ടിൽ. സഖാവ് ജോസഫൈൻ നയിക്കുന്ന വനിതാ കമ്മീഷനുണ്ട്. കെആർ ഗൗരിയമ്മ മുതൽ ചിന്താ ജെറോം വരെയുള്ള ധീരനേതാക്കളുണ്ട്. ഡോക്ടർ ദേവിക മുതൽ ദീപാ നിഷാന്ത് വരെ അസംഖ്യം സാംസ്‌കാരിക നായികമാരുണ്ട്. സകലർക്കും സംസാരശേഷി നഷ്ടപ്പെട്ടു പോയി.

നീതി തേടി ഏതാനും കന്യാസ്ത്രീകൾ എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ സത്യഗ്രഹം നടത്തുന്നതു വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. അവിടെ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരമേയുളളൂ മേജർ ആർച്ച് ബിഷപ്പിന്റെ അരമനയിലേക്ക്. പക്ഷേ, പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാൻ ആരുമില്ല.

ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടർന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാൽ നന്നായിരിക്കും.
 

Latest News