Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിയാദ്- സൗദി അറേബ്യയില്‍ വാഹനാപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ട്രാഫിക് നിയമത്തില്‍ നിരവധി ഭേദഗതികളാണ് കൊണ്ടുവന്നരിക്കുന്നത്. മരണകാരണമാകുന്ന അപകടങ്ങളിലെ കുറ്റക്കാര്‍ക്ക് ശിക്ഷ ഉയര്‍ത്തിയതാണ് ഇതില്‍ പ്രധാനം. പല നിയമലംഘനങ്ങള്‍ക്കും ശിക്ഷയും പിഴയും ഉയര്‍ത്തിയതോടെ കുറവു വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ട്രാഫിക് പോലീസ് പിടികൂടുന്ന വാഹനങ്ങള്‍ വീണ്ടെടുക്കാനുള്ള സമയം 90 ദിവസമായി നിര്‍ണയിച്ചിട്ടുണ്ട്. ഇതിനുശേഷവും സമീപിക്കാത്തവരുടെ വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്നാണ് ഭേദഗതി അനുശാസിക്കുന്നത്.
പൊതു അവകാശ കേസുകള്‍ ബാധകമായ വാഹനാപകടങ്ങളെ കുറിച്ച് ട്രാഫിക് പോലീസ് പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കും. സ്വകാര്യ അവകാശ കേസുകള്‍ ബാധകമായ വാഹനാപകടങ്ങളിലെ കുറ്റക്കാരെ ജാമ്യക്കാരെയും ഗ്യാരണ്ടിയും ഹാജരാക്കാത്ത പക്ഷം ബന്ധപ്പെട്ട വകുപ്പ് 24 മണിക്കൂര്‍ കസ്റ്റഡിയിലെടുക്കും. ഇവര്‍ക്കെിരായ കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറുകയും ചെയ്യും. 
വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താത്ത ഉടമമകള്‍ക്ക് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തും. ലൈസന്‍സില്ലാത്ത ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് രണ്ടു ലക്ഷം റിയാല്‍ പിഴ ലഭിക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയല്‍, ഡ്രൈവിംഗിനിടെ മറ്റു കാര്യങ്ങളില്‍ മുഴുകല്‍, കാലാവധി തീര്‍ന്ന ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍, കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റുകള്‍ ഉപയോഗിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയാണ് പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നത്.
റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍, കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്‌കൂള്‍ ബസുകളെ മറികടക്കല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍, ഔദ്യോഗിക വാഹനങ്ങളിലേതു പോലുള്ള ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കല്‍, മത്സരയോട്ടം എന്നീ നിയമ ലംഘനങ്ങള്‍ക്ക് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കല്‍, ഷാസി നമ്പര്‍ മായ്ക്കല്‍, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ റോഡുകള്‍ മുറിച്ചുകടക്കുന്നതിന് കാലികളെ അനുവദിക്കല്‍, മദ്യ, മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിക്കല്‍, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നതിനു മുമ്പായി റോഡുകളില്‍ നിര്‍മാണ ജോലികള്‍ നടത്തല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെയുമാണ് പിഴ ലഭിക്കുക.

 

Latest News