Sorry, you need to enable JavaScript to visit this website.

സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന്  വയോധികയ്ക്ക് സി.പി.എം. വിലക്ക്

നീലേശ്വരം-സ്വന്തം പറമ്പില്‍നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്ക്കാണ് (70) സി.പി.എം. പ്രവര്‍ത്തകര്‍ വിലക്കേര്‍പ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങില്‍ കയറുന്നത് തടഞ്ഞ സംഘം കത്തി പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം. പ്രവര്‍ത്തകരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ രാധ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി. പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ പ്രദേശത്ത് പ്രശ്നം നിലവിലുണ്ട്. സമീപന റോഡ് നിര്‍മാണത്തില്‍ സ്ഥലം വിട്ടുനല്‍കാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ രാധ തൊഴിലാളിയുമായെത്തി തേങ്ങയിടാന്‍ ശ്രമിച്ചത് പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞത്.
ഇതിനിടെ, പാലായിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം. പേരോല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാലായിയിലെയും പരിസര പ്രദേശങ്ങളിലെയും പറമ്പുകളില്‍ തേങ്ങ പറിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. പുറമേനിന്ന് തൊഴിലാളികള്‍ വന്നത് നാട്ടിലെ തൊഴിലാളികള്‍ തടഞ്ഞു. ചോദ്യംചെയ്ത തൊഴിലാളികളെ അസഭ്യം പറഞ്ഞു. ആ ഘട്ടത്തിലാണ് നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമുണ്ടായത്.
പാലായി ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുമ്പോള്‍ അതിന് തുരങ്കം വെക്കാന്‍ 2012 മുതല്‍ നാട്ടുകാര്‍ക്കെതിരേ കള്ളക്കേസുകള്‍ നല്‍കി വികസനത്തിന് തടസ്സം നില്‍ക്കുകയാണ് കുടുംബം. കേസുകള്‍ കോടതി തള്ളിയതോടെയാണ് വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്-ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. മനോഹരന്‍ പറഞ്ഞു.

Latest News