Sorry, you need to enable JavaScript to visit this website.

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു

കൊച്ചി- യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവം. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ (64) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.

ഇന്ന് രാവിലെ 11നാണ് സംഭവം. ഭാര്യയും പിതാവും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറുമാസം മുമ്പ് വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോട് ഷാനു സംസാരിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു. ഫാക്ടിലെ കരാര്‍ ജീവനക്കാരനാണ് സിനോജ്. രാവിലെ ജോലിക്ക് പോയശേഷം എട്ട് മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെങ്കിലും അപ്പോള്‍ പ്രശ്‌നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.

പിതാവുമായി യോജിച്ചുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിനോജിന്റെ സഹോദരന്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്താണ് താമസിക്കുന്നത്. ഇവരുടെ മാതാവ് രണ്ട് ദിവസം മുമ്പ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എല്‍.കെ.ജിയില്‍ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളില്‍പ്പോയ ശേഷം ഷാനു വീട്ടില്‍ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

 

Latest News