Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം


തിരുവനന്തപുരം - സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി. ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്. ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിച്ചിട്ട് മൂന്നു കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ തയാറായിട്ടില്ല. ഇതിലൂടെ ഒരോദിവസം 465 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നു. കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാന്‍ പറ്റാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബി കമ്പനികളുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അപ്പോഴും വൈദ്യുതി നല്‍കുന്നതിന് കമ്പനി തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രധാനമായും പറയുന്നത്.

വേനല്‍ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമില്‍ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തില്‍ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സര്‍വകാല റെക്കോര്‍ഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോര്‍ഡ് വാങ്ങുന്നത്.

Latest News