റമളാൻ എന്ന വാക്കിന്റെ അർഥം കരിയിച്ച് കളയുന്നത് എന്നാണ്. മനുഷ്യന്റെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തുകൊടുത്ത് പാപമോചിതനാക്കാൻ സ്രഷ്ടാവ് തയ്യാറാകുന്ന മാസം കൂടിയാണ് റമദാൻ. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാനിൽ വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കിയിരിക്കണം. നിരവധി പാരിതോഷികങ്ങളാണ് റമദാനിൽ സ്രഷ്ടാവ് തന്റെ സൃഷ്ടികൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത് എന്നും അത് കരസ്ഥമാക്കുവാൻ നാം ഏറ്റവും ഊർജ്ജസ്വലതയോടെ കൂടി പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രഗൽഭ പണ്ഡിതനും വാഗ്മിയുമായ പ്രൊഫ. എം. അബ്ദുറഹ്മാൻ സലഫി ഉൽബോധിപ്പിച്ചു. ജിദ്ദാ ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ നിറഞ്ഞ സദസ്സിൽ അഹ്‌ലൻ റമദാൻ എന്ന വിഷയത്തെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാനിൽ സ്രഷ്ടാവ് നൽകുന്ന പാരിതോഷികങ്ങൾ നിരവധിയാണ്. അതിൽ ഒന്നാമത്തേത് മനുഷ്യനെ നിരന്തരം വഴിതെറ്റിക്കുന്ന പിശാചുക്കളെയും ജിന്നുകളെയും ബന്ധനസ്ഥരാക്കുന്നു എന്നതാണ്. രണ്ടാമത്തേത് നരകത്തിന്റെ കവാടം റമദാൻ അവസാനിക്കുന്നതുവരെ ബന്ധിക്കപ്പെടുന്നു. റമദാൻ അവസാനിക്കുന്നതുവരെ അത് തുറക്കപ്പെടുന്നതല്ല. മൂന്നാമത്തേത്, സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും റമദാൻ അവസാനിക്കുന്നത് വരെ അതിന്റെ കവാടങ്ങൾ അടക്കപ്പെടുകയില്ല. നാലാമത്തെത് സ്രഷ്ടാവിന്റെ മാലാഖമാർ വിളിച്ചു പറയുന്നകാര്യമാണ്. അത് നന്മ ചെയ്യുന്നവരെ കുറിച്ചും തിന്മ ചെയ്യുന്നവരെ കുറിച്ചുമാണ് നന്മകൾ ചെയ്യുന്ന മനുഷ്യാ മുന്നോട്ടു വരൂ നന്മകൾ ചെയ്ത് മുന്നേറൂ എന്ന് നന്മ പ്രവർത്തിക്കുന്നവരോടും, നീച വൃത്തികൾ ചെയ്യുന്നവരോട്, തെറ്റ് ചെയ്യുന്നവരേ അത് അവസാനിപ്പിക്കൂ എന്നും വിളിച്ചു പറയപ്പെടുന്നു. അഞ്ചാമത്തെതാകട്ടെ, ഓരോ ദിവസവും നരകത്തിൽ പ്രവേശിക്കുന്നവരെ മോചിപ്പിക്കുകയാണ്. ഇവയെല്ലാം തന്നെ സ്രഷ്ടാവ് മനുഷന് നൽകുന്ന പ്രോത്സാഹനവും സമ്മാനങ്ങളുമാണ്.
മനുഷ്യന്റെ പാപങ്ങൾ പൊറുക്കുവാൻ മൂന്നു ഉപാധികളാണ് സ്രഷ്ടാവ് മുന്നോട്ട് വെച്ചിട്ടുള്ളത്, അതിൽ ഒന്നാമത്തേത്. ഏകദൈവ വിശ്വാസം ഉണ്ടായിരിക്കുക എന്നതാണ്. അഥവാ വിശ്വാസത്തിൽ യാതൊരു കലർപ്പും ഉണ്ടാകാതെ സ്രഷ്ടാവിൽ പങ്കു ചേർക്കാതെ ഏകനാക്കിക്കൊണ്ടുള്ള വിശ്വാസം.
രണ്ടാമത്തേത് പ്രതിഫലേച്ഛയോട് കൂടിയുള്ള ഉപവാസം അനുഷ്ഠിക്കുക എന്നുള്ളതാണ്. ഏതൊരു നന്മ പ്രവർത്തിക്കുമ്പോഴും അതിന് തക്കതായ പ്രതിഫലം തനിക്ക് ലഭിക്കണമെ എന്നുള്ള ആഗ്രഹവും അഭിലാഷവും.
മൂന്നാമത്തെത് വൻ പാപങ്ങൾ വെടിയുക എന്നുള്ളതാണ്. ശിർക്ക്, സിഹിർ, പലിശ, വ്യഭിചാരം തുടങ്ങിയ മഹാപാപങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയും, നിരന്തരമായി പാപമോചനം നടത്തുകയും ചെയ്താൽ തീർച്ചയായും അവൻ ഈ ലോകത്തും പരലോകത്തും വിജയിയായിത്തീരുന്നു-സലഫി സദസ്സിനെ ഉത്‌ബോധിപ്പിച്ചു. തുടർന്ന് നോമ്പുമായി ബന്ധപ്പെട്ട സദസസ്യരുടെ ചോദ്യങ്ങൾക്ക് പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് സലഫി മറുപടി പറഞ്ഞു. ഫിറോസ് കൊയിലാണ്ടി, ഇബ്രാഹിം സ്വലാഹി എന്നിവർ സംസാരിച്ചു. നൂരി ഷാ വള്ളിക്കുന്ന് സ്വാഗതമാശംസിച്ച പരിപാടിയിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി പ്രസീ ഡിയം നിയന്ത്രിച്ചു. അതോടൊപ്പം തന്നെ റമദാനിലെ എല്ലാ വ്യാഴാഴ്ചകളിലും ഇസ്ലാഹി സെന്റർ ജിദ്ദാ ജാലിയാ ത്തിന്റെ കീഴിൽ സൗജന്യ ഉംറ സംഘടിപ്പിച്ചു വരുന്നു. അതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 0556278966, 0504434023 നമ്പറിൽ ബന്ധപ്പെടണമെന്ന് ഇസ്‌ല്ഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.