ആദിവാസി കുട്ടികള്‍ മരിച്ചത് ഒരേ ദിവസമല്ല

തൃശൂര്‍- വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു കുട്ടികള്‍ വ്യത്യസ്തത ദിവസങ്ങളിലാണ് മരിച്ചതെന്ന് വ്യക്തമായി.
രണ്ട് കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം 

16കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും എട്ട് വയസുള്ള അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.

രണ്ടു കുട്ടികളും ഒരേ ദിവസമല്ല മരിച്ചിട്ടുള്ളത് എന്ന 
പോലീസ് നിഗമനം ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍ നിന്ന് വീണതാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്. മൃഗങ്ങള്‍ ആക്രമിച്ച പാടുകളും ശരീരത്തിലില്ല. തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. തേന്‍ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ അരുണ്‍കുമാര്‍ മരിച്ചതായും പരിക്കേറ്റ സജി കുട്ടന്‍ പിന്നീട് മരിച്ചതാകാമെന്നുമാണ് വിലയിരുത്തല്‍. 

കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പോലീസ് കരുതുന്നത്. 
കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഊരിലെത്തിച്ച് സംസ്‌കരിച്ചു.
 

Latest News