സമുദായ നവോത്ഥാനം ദക്ഷിണയുടെ ലക്ഷ്യം -മുണ്ടക്കയം ഹുസൈന്‍ മൗലവി 

ജിദ്ദ- വിശ്വമാനവികതക്കു ഊടും ഭാവവും നല്‍കി ലോക മുസ്‌ലിംകളെ കൂട്ടിയിണക്കുന്ന ഒന്നാണ് പരിശുദ്ധ ദീന്‍  എങ്കില്‍ തെക്കന്‍ കേരളത്തിലെ മുസ്‌ലിം ഉമ്മത്തിനെ സംഘടനാ സങ്കുചിതത്വങ്ങള്‍ക്കും വിഭാഗീയതകള്‍ക്കുമതീതമായി കൂട്ടിയിണക്കുന്ന ഒന്നാണ് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ എന്ന് ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി മുണ്ടക്കയം ഹുസൈന്‍ മൗലവി അഭിപ്രായപ്പെട്ടു. സമുദായം അഭിമുഖീകരിക്കുന്ന ബഹുമുഖ പ്രശ്‌നങ്ങളില്‍ ഇടതു വലതുപക്ഷം എന്ന വേര്‍തിരിവില്ലാതെയും ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ വാലാകാതെയും ഭരണകൂടത്തില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ദക്ഷിണയുടെ നിരന്തര ഇടപെടല്‍ തന്നെയാണ് ദക്ഷിണയെ മറ്റു സംഘടനകളില്‍ നിന്നും വേറിട്ടതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയൊരുക്കിയ സ്വീകരണത്തില്‍ മറുപടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണയുടെ പ്രവര്‍ത്ത നാള്‍വഴികളില്‍ ഏഴു പതിറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍  നിര്‍ണ്ണായകവും മായ്ക്കപ്പെടാന്‍ പറ്റാത്തതുമായ വലിയൊരു അടയാളം കൂടി സൃഷ്ടിച്ചുകൊണ്ടാണ് ദക്ഷിണ കേരളാ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്ന പേരില്‍ പ്രവാസി കൂട്ടായ്മക്കു രൂപം കൊടുത്തത്. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ ബാഖവിയുടേയും സഹപ്രവര്‍ത്തകരുടേയും അക്ഷീണ പ്രവര്‍ത്തനത്താല്‍ അതിന്റെ പ്രയാണം  അതിവേഗത്തിലായതില്‍ അഭിമാനമുണ്ടെന്നും മുണ്ടക്കയം ഹുസൈന്‍ മൗലവി പറഞ്ഞു. 
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈദ്യ മുഹമ്മദ് അല്‍കാശിഫി അധ്യക്ഷത വഹിച്ചു.  ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. മൗലവി സുലൈമാന്‍ അഹ്‌സനി, അബ്ദുല്‍ ലത്തീഫ് മൗലവി കറ്റാനം, അജ്‌വ ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍  എന്നിവര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മസ്ഊദു മൗലവി ബാലരാമപുരം സ്വാഗതവും അലി നന്ദിയും പറഞ്ഞു.

Tags

Latest News