ഹിന്ദുയുവതിക്ക് ക്രിസ്ത്യന്‍പേര്:  ക്ഷേത്രം വിവാഹച്ചടങ്ങിന്  വിസമ്മതിച്ചു

ചെന്നൈ-നവവധുവിന് ക്രിസ്ത്യന്‍ പേരാണെന്ന കാരണം ചൂണ്ടിക്കാട്ടി ഹിന്ദുയുവതിയുടെ വിവാഹം നടത്താന്‍ ക്ഷേത്രം അധികൃതരും പൂജാരിമാരും വിസമ്മതിച്ചു. ഇതില്‍ പ്രതിഷേധിച്ച് വധൂവരന്‍മാര്‍ ക്ഷേത്രത്തിനുപുറത്തുവെച്ചു താലിചാര്‍ത്തി. തൂത്തുക്കുടി ജില്ലയിലെ പണയൂര്‍ സ്വദേശി കെ. കണ്ണനും തരുവൈക്കുളം സ്വദേശി എം. ആന്റണി ദിവ്യയ്ക്കുമാണ് ശങ്കരരാമേശ്വരര്‍ ക്ഷേത്രത്തില്‍ ദുരനുഭവം നേരിടേണ്ടിവന്നത്.
ആന്റണി ദിവ്യ ഹിന്ദുവാണെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ടെങ്കിലും സ്‌കൂളില്‍നിന്ന് നല്‍കിയ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ അവര്‍ ക്രിസ്ത്യാനിയാണെന്നാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ക്രിസ്ത്യാനിയാണെന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനാല്‍ ക്ഷേത്രത്തിനകത്തുവെച്ച് വിവാഹം നടത്തരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇതുവകവെക്കാതെ പൂജാരിമാരോട് വിവാഹച്ചടങ്ങുകള്‍ നടത്തിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ ആന്റണി ദിവ്യയുടെ രക്ഷിതാക്കള്‍ ഇതു നിഷേധിച്ചു. ദിവ്യ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിലാണ് പഠിച്ചതെന്നും അതുമാത്രമാണ് അവളുടെ ഏക ക്രിസ്ത്യന്‍ ബന്ധമെന്നും ബന്ധുവായ രാജേന്ദ്രന്‍ പറഞ്ഞു. ദിവ്യയുടെ മാതാപിതാക്കളുടെ പേര് മുരുകന്‍ എന്നും രേവതിയെന്നുമാണ്. രേഖകളിലൊക്കെ അവള്‍ ഹിന്ദുവാണ്. സംഭവത്തില്‍ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

Latest News