Sorry, you need to enable JavaScript to visit this website.

പരേതന് സ്ഥലംമാറ്റം 'അനുവദിച്ച്' കെ.എസ്.ആര്‍.ടി.സി

കോട്ടയം-കഴിഞ്ഞ ഡിസംബര്‍ 31-ന് അന്തരിച്ച ജീവനക്കാരന് മാര്‍ച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് 'സ്ഥലംമാറ്റം' അനുവദിച്ച് കെ.എസ്.ആര്‍.ടി.സി. സ്വന്തം ജീവനക്കാര്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോര്‍പ്പറേഷനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ പരേതനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി.
കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്‍സ്‌പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടില്‍ ഇ.ജി. മധു(54)നെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. ആദ്യ ഉത്തരവില്‍ 13-ാമത്തെ പേരുകാരനായിരുന്നു മധു.
ദീര്‍ഘകാലം എരുമേലി സബ്‌സെന്ററില്‍ സേവനംചെയ്ത ഇദ്ദേഹത്തിനെ സ്റ്റേഷന്‍ മാസ്റ്ററായിരിക്കെ മുന്‍പ് പാലക്കാട് വിജിലന്‍സ് സ്‌ക്വാഡിലേക്ക് മാറ്റിയിരുന്നു. ശബരിമല തീര്‍ഥാടനവേളയില്‍ പമ്പയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഡിസംബറില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ ജനുവരി ഒന്നിന് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കോര്‍പ്പറേഷന്‍ സി.എം.ഡി. ഉള്‍പ്പെടെ ഉന്നതാധികാരികള്‍ക്കുവേണ്ടി റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കി സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയ സര്‍വീസ് കാര്യങ്ങള്‍ക്കെല്ലാം അപേക്ഷകള്‍ ഉന്നതാധികൃതര്‍ക്കെല്ലാം പോയതാണ്. സര്‍വീസ് റോളില്‍നിന്ന് പരേതനെ നീക്കംചെയ്യാഞ്ഞതാണ് പ്രശ്നമായതെന്നാണ് സൂചന.
മധുവിന്റെ സ്ഥലംമാറ്റം കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെ പിഴവ് അദ്ദേഹം ജോലിചെയ്തിരുന്ന ഡിപ്പോ അധികാരികള്‍ കോര്‍പ്പറേഷനെ അറിയിച്ചു. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി ഭേദഗതി ഉത്തരവ് അതേനമ്പറില്‍ തന്നെ ഇറക്കി.

Latest News