പോക്‌സോ കേസില്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്ക് 35 വര്‍ഷത്തെ തടവ്

തൃശൂര്‍ - പ്രായപൂര്‍ത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ  പ്രതിക്ക്  35 വര്‍ഷം തടവും 1,70,000 രൂപ പിഴയും. മേത്തല സ്വദേശി താരമ്മല്‍ ഹരീഷി (27) നെതിരെ ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി ആര്‍.രവിചന്ദറാണ് ശിക്ഷ വിധിച്ചത്.
2015 മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും ഒരു  തൊണ്ടിവസ്തുവും തെളിവുകളായി നല്‍കിയിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇ.ആര്‍. ബൈജു രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ്  ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത്  ഇരക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

 

Latest News