മോദി തൃശൂരില്‍ കല്യാണം കൂടാന്‍ വന്നത് എന്തിനെന്ന് ജനത്തിനറിയാം: വി. ഡി സതീശന്‍

തൃശൂര്‍- മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ അവിടേയ്ക്ക് പോകാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ കല്യാണം കൂടാന്‍ വന്നത് എന്തിനാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. 
ബി. ജെ. പി- സി. പി. എം അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നതിന് തെളിവാണ് ലാവ്ലിന്‍ കേസ് 35-ാം തവണ മാറ്റിവെച്ചതും കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കപ്പെട്ടതുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനലുകള്‍ക്ക് വിഹരിക്കാന്‍ കേരളം വിട്ടുകൊടുക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. നാട് മുടിഞ്ഞ തറവാടാക്കി മാറ്റി. ഇത്രമാത്രം ജപ്തികള്‍ നടന്ന കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. കെടുകാര്യസ്ഥതയാണ് എല്‍. ഡി. എഫ് ഭരണത്തില്‍ കേരളത്തില്‍ ദൃശ്യമാകുന്നതെന്നും വി. ഡി സതീശന്‍ പറഞ്ഞു.
 
ടി. എന്‍ പ്രതാപന്‍ എം. പി നടത്തിയ സ്നേഹസന്ദേശയാത്രയുടെ സമാപനം പുതുക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്‍.
വര്‍ഗീയ ഫാസിസവും കമ്മ്യൂണിസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇത് ജനം തിരിച്ചറിഞ്ഞുവെന്നും അതിന്റെ പ്രതിഫലനം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സതീശന്‍ പറഞ്ഞു. 

ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗീയതയ്ക്കെതിരെ ഇത്തവണ യു. ഡി. എഫിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

20ന് വടക്കേക്കാട് നിന്നും ആരംഭിച്ച യാത്ര തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളും സന്ദര്‍ശിച്ചു.

Latest News