ഒരു ഇന്ത്യന്‍ സൈനികനെപ്പോലും മാലദ്വീപില്‍ അനുവദിക്കില്ല, കടുത്ത വാക്കുകളുമായി മുയിസു

മാലെ- ഇന്ത്യക്കെതിരെ കടുത്ത നീക്കവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മേയ് 10ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യന്‍ സൈനികനേയും തന്റെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിലെ മൂന്ന് ഏവിയേഷന്‍ ഫോമുകളിലൊന്നിന്റെ ചുമതലയേറ്റെടുക്കാനായി ഇന്ത്യയില്‍നിന്നുള്ള സംഘം എത്തി ഒരാഴ്ച തികയും മുമ്പേയാണ് മാലദ്വീപ് പ്രസിഡന്റിന്റെ പ്രസ്താവന.

ബാ അറ്റോളിലെ റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് മുയിസു. ഇന്ത്യന്‍ സൈന്യത്തെ രാജ്യത്തുനിന്ന് പുറത്താക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ വിജയിച്ചു. പലരും സാഹചര്യം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മേയ് 10ന് ശേഷം ഒരു ഇന്ത്യന്‍ സൈനികന്‍ പോലും രാജ്യത്തുണ്ടാകില്ല. അത് യൂണിഫോമായാലും സാധാരണ വസ്ത്രമായാലും. ഒരുതരത്തിലും അവര്‍ ഇവിടെ തുടരില്ല. അത്രക്ക് ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത്.' മുഹമ്മദ് മുയിസു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ദല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ഉന്നതതല യോഗത്തിലാണ് മേയ് 10നുള്ളില്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ ധാരണയായത്.

 

 

Latest News