Sorry, you need to enable JavaScript to visit this website.

മോശം പെരുമാറ്റം; അഭിഭാഷകൻ തൂങ്ങി മരിച്ചു, ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം - അഭിഭാഷകനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി.എസ് അനിൽകുമാറിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 ഇന്നു പുലർച്ചെയാണ് സംഭവം. ടൂറിസം വകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഇദ്ദേഹം. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ജീവനൊടുക്കും മുമ്പ് അനിൽ ഒരു കുറിപ്പ് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്. തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
 ജൂനിയർ അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അനിലിന്റെ കുറിപ്പിലുള്ളത്. 'ഒരേ ഓഫിസിലെ രണ്ടു ജൂനിയർ അഡ്വക്കറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനവും താങ്ങാതെ ഇവിടം വിടുകയാണ്. അർധരാത്രി ഇവർ ആളുകളെ കൂട്ടി എന്റെ വീട്ടിൽ വന്ന് അട്ടഹസിച്ചു. ജീവിതത്തിൽ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. മറ്റൊരാൾക്കും ഈ അനുഭവം ഇല്ലാതിരിക്കാനാണ് ഈ മെസേജെന്നും' ആത്മഹത്യ കുറിപ്പിലുണ്ട്. 

Latest News