റിയാദ് -വയനാട് പൂക്കോട് വെറ്റിനറി കോളെജിലെ വിദ്യാർത്ഥിയും തിരുവന്തപുരം സ്വദേശിയുമായ സിദ്ധാർത്ഥിനെ അതിക്രൂരമായി മർദ്ധിച്ചു കൊന്ന എസ് എഫ് ഐ എന്ന കിരാത വിദ്യാർത്ഥിസംഘടനക്കും അവർക്കു കൂട്ടുനിൽക്കുന്ന പിണറായി സർക്കാരിനുമെതിരെ റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കലാലയ മുറ്റത്തു നടത്തിയ നീതീകരിക്കാനാകാത്ത ആൾകൂട്ട വിചാരണയും തുടർന്നുള്ള മർദ്ദനവും അതി ദാരുണമായ മരണവും സംഭവിച്ച സിദ്ധാർഥ് ഒരു മുൻ എസ് എഫ് ഐ പ്രവർത്തകനായിരുന്നു എന്നതതുതന്നെ ഞെട്ടിക്കുന്ന വിവരമാണ്. ടി പി ചന്ദ്രശേഖരൻ വധം പോലെ എതിരാളികളെ മാത്രമല്ല സ്വന്തം പാളയത്തിലെ എതിർശബ്ദങ്ങളെപോലും ഉന്മൂലനം ചെയ്യുക എന്ന 'പിണറായിസം' വിദ്യാർഥികളിലൂടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നു എന്നത് കേരളത്തിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപെടുത്തുന്നു. വിദ്യാർത്ഥി സമൂഹത്തെ ജീവഹാനി ഭയത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് ഇടതു വിദ്യാർത്ഥി സംഘടന മിക്ക ക്യാമ്പസുകളും, ക്യാമ്പസ് യൂണിയനുകളും അടക്കി ഭരിക്കുന്നത്. അതിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി കെ എസ് യു എന്ന ജനാധിപത്യ വിദ്യാർത്ഥി പ്രസ്ഥാനവും ,യൂത്ത് കോൺഗ്രസ്സും വലിയ മുന്നേറ്റം നടത്തുന്നത് പ്രശംസനീയമാണെന്നും അതിലൂടെ ക്യാമ്പസുകളിലും പൊതുജനമധ്യത്തിലും സുരക്ഷിതബോധം ഉളവാക്കാൻ കഴിഞ്ഞു എന്നും ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട സിദ്ധാർഥിനും കുടുംബത്തിനും നീതി കിട്ടുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഒഐസിസി തിരുവനതപുരം ജില്ലാ കമ്മറ്റി റിയാദ് നൽകുമെന്നും പ്രതിഷേധകുറിപ്പിലൂടെ ജില്ലാ കമ്മറ്റി അറിയിച്ചു.