2030 ഓടെ 75 ലക്ഷം ഇന്ത്യന്‍ സന്ദര്‍ശകര്‍ സൗദിയിലെത്തും - അല്‍ദബ്ബാഗ്

റിയാദ്- 2030 ഓടെ 75 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് ഏഷ്യപസഫിക് മേഖലയിലെ സൗദി ടൂറിസം അതോറിറ്റിയിലെ ചീഫ് മാര്‍ക്കറ്റ്‌സ് ഓഫീസര്‍ അല്‍ഹസന്‍ അല്‍ദബ്ബാഗ് അഭിപ്രായപ്പെട്ടു. വിനോദ, മത, വ്യാപാര മേഖലയില്‍ നിന്നുള്ളവരും വിവിധ സംഗീത കച്ചേരികളിലും കായിക പരിപാടികളിലും പങ്കെടുക്കുന്നവരുമാണിവരെന്ന് ഇന്ത്യാടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായാണ് ഇന്ത്യയെ കണക്കാക്കപ്പെടുന്നത്. 2022ല്‍ ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതിയുടെ മൂല്യം 30.5 ബില്യണ്‍ റിയാലിലും എണ്ണ ഇതര ഇറക്കുമതിയുടെ മൂല്യം 34.4 ബില്യണ്‍ റിയാലിലുമെത്തി. 3.9 ബില്യണ്‍ റിയാലിന്റെ വ്യാപാരമാണ് ഇതേ വര്‍ഷം നടന്നത്. സൗദി അറേബ്യയില്‍ 400ലധികം ഇന്ത്യന്‍ കമ്പനികളും ഇന്ത്യയില്‍ 40 ലധികം സൗദി കമ്പനികളും പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ പോപ് താരങ്ങളെ സൗദിയില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അമേരിക്കന്‍ പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പേരുകളില്‍ പ്രമുഖനാണ്. 
എല്ലാ രാജ്യക്കാരുടെയും ഭാഷകളും സംസ്‌കാരങ്ങളും സൗദി അറേബ്യയില്‍ പഠിക്കാന്‍ അവസരമൊരുക്കും. ഇതുവഴി വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ പഠനത്തിനും മറ്റും സൗദിയില്‍ എത്തും. ആഗോളവിപണിയില്‍ പൊതുവെയും ഇന്ത്യന്‍ വിപണിയില്‍ പ്രത്യേകിച്ചും ആദ്യ ലക്ഷ്യസ്ഥാനം സൗദി അറേബ്യ എന്ന നിലയിലേക്കാണ് പദ്ധതികള്‍ ഒരുക്കുന്നത്. ടൂറിസം മേഖലയില്‍ വന്‍കിട പദ്ധതികളാണ് സൗദി നടപ്പാക്കുന്നത്. കിഴക്കന്‍ രാജ്യങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഇന്ത്യയാണ് വിപൂലീകരണ പദ്ധതികളുടെ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Tags

Latest News