വീട്ടില്‍ അതിക്രമിച്ചുകയറി മൂന്ന് പേരെ വാള്‍ കൊണ്ട് വെട്ടിയ കേസിലെ നാല് പ്രതികള്‍ക്ക് കഠിന തടവും പിഴയും

കാസര്‍കോട്- വീട്ടില്‍ അതിക്രമിച്ചുകയറി മൂന്നുപേരെ വാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം  കഠിനതടവും 25,000 രൂപ വീതം പിഴയും വിധിച്ചു. 

ചട്ടഞ്ചാല്‍ ബാലനടുക്കയിലെ അബ്ദുല്‍ റഷീദ് (45), ചട്ടഞ്ചാലിലെ മുഹമ്മദ് ആഷിക് അലി (37), ബാലന്‍ ഇബ്രാഹിം (51), തെക്കില്‍ കൈതക്കടവിലെ മൊയ്തീന്‍കുഞ്ഞി (38) എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി  ജഡ്ജി എ. വി ഉണ്ണികൃഷ്ണന്‍ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

2016 സെപ്തംബര്‍ ആറിന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പള്ളത്തുങ്കാലിലെ സലീമിന്റെ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം സഹോദരങ്ങളായ ഷഫീക്, ലത്തീഫ്, സുഹൃത്ത് സിറാജ് എന്നിവരെ വാശള്‍ കൊണ്ട് വെട്ടുകയും വടി കൊണ്ട് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. വിദ്യാനഗര്‍ എസ്. ഐ ആയിരുന്ന കെ. രാജുവാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി. സതീശന്‍ കോടതിയില്‍ ഹാജരായി.

Latest News