ബി.ജെ.പിയെ പുകഴ്ത്തി ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ, പ്രതിസന്ധി ഒഴിയുന്നില്ല

ന്യൂദല്‍ഹി- ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി ഒഴിയുന്നില്ല. പാര്‍ട്ടിയിലെ വിമതര്‍ പ്രത്യക്ഷമായും ചരടുവലികളുമായി ബി.ജെ.പി അണിയറയിലും സജീവമാണ്. പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച ദൗത്യസംഘം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഒഴിയാതെ തുടരുകയാണ്.

ഇതിനിടെ ബി.ജെ.പിയെ പുകഴ്ത്തിക്കൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തേക്കാള്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനമാണ് ഏറെ മികച്ചതെന്ന് പ്രതിഭാ സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ബി.ജെ.പി. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് കീഴ്ഘടങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പരാജയമെന്നും പ്രതിഭാ സിങ് പറഞ്ഞു.

അയോഗ്യരാക്കിയ എം.എല്‍.എമാരുമായി പ്രതിഭാ സിംഗിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിഭാ സിംഗിന്റെ പുകഴ്ത്തല്‍ എന്നതും ശ്രദ്ധേയമാണ്.

രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരും വിമതരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ അടുത്തവൃത്തങ്ങള്‍ തയ്യാറായില്ല.

 

Latest News