Sorry, you need to enable JavaScript to visit this website.

ഹിമാചല്‍പ്രദേശില്‍ സര്‍ക്കാര്‍  രൂപീകരിക്കാന്‍ ബിജെപി നീക്കം

ന്യൂദല്‍ഹി- ഹിമാചല്‍പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമര്‍ശനത്തിന് പിന്നാലെ ഇന്ന് പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ ഗവര്‍ണറെ കാണും. 68 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 35 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്.
6 കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറിയിരിക്കുകയാണ്. ഇവരെ ബിജെപി തട്ടിക്കൊണ്ടു പോയിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഹിമാചലില്‍ സര്‍ക്കാരിനെ നിലനിറുത്താന്‍ കോണ്‍ഗ്രസ് അടിയന്തര നീക്കങ്ങള്‍ നടത്തുന്നുണ്ട്. നിലവിലുള്ള എംഎല്‍എമാരോട് എഐസിസി നേതൃത്വം സംസാരിച്ചു.
മുഖ്യമന്ത്രിയെ മാറ്റണമെന്ന് ചില എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.
ഹരിയാനയിലെ റിസോര്‍ട്ടിലുള്ള എംഎല്‍എമാര്‍ കൂടൂതല്‍ പേരെ അടര്‍ത്താന്‍ ശ്രമിക്കുന്നതായാണ് വിവരം. 26 പേര്‍ നേതൃമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിമത എംഎല്‍എമാരുടെ അവകാശവാദം. എഐസിസി പ്രതിനിധികള്‍ എംഎല്‍എമാരെ ഇന്ന് നേരിട്ട് കാണും. കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഡി.കെ ശിവകുമാറും ഭൂപേന്ദ്ര ഹൂഡയും ഹിമാചലിലേക്ക് പോകുമെന്നാണ് സൂചന.
അത്യന്തം നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നറുക്കെടുപ്പിലേക്കെത്തിയ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനു അഭിഷേക് സിംഗ്വി തോറ്റതിന് പിന്നാലെയാണ് ഹിമാചല്‍പ്രദേശില്‍ പ്രതിസന്ധി ആരംഭിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ മനു അഭിഷേക് സിംഗ്വിയെ അട്ടിമറിച്ചത്. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും സുഖ്വീന്ദ്ര് സിംഗ് സുഖു നയിക്കുന്ന സര്‍ക്കാരിനുണ്ട്. ബിജെപിക്ക് 25 എംഎല്‍എമാരെ നിയമസഭയിലുള്ളു. എന്നാല്‍ ഇന്നു നടന്ന വോട്ടെടുപ്പില്‍ മൂന്നു സ്വതന്ത്രരും ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തു. ഇതോടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും 34 വോട്ടുകള്‍ വീതം കിട്ടി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. ബിജെപി, സ്ഥാനാര്‍ത്ഥിയെ നിറുത്തിയത് തന്നെ അട്ടിമറിക്കു വേണ്ടി ആയിരുന്നെന്നും തോല്‍വി അംഗീകരിക്കുന്നെന്നുമെന്നുമായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ പ്രതികരണം.
ബിജെപിയെക്കാള്‍ പതിനഞ്ച് എംഎല്‍എമാര്‍ കൂടുതലായിരുന്നതിനാല്‍ വിജയിക്കും എന്ന ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ രാത്രി അഭിഷേക് സിംഗ്വി ഒരുക്കിയ വിരുന്നിലും ഇന്നു പ്രാതലിലും പങ്കെടുത്ത ശേഷമാണ് ഒരു സൂചനയും നല്‍കാതെ എംഎല്‍എമാര്‍ കൂറുമാറിയത്. പുറത്തുനിന്ന് ഒരാളെ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയില്‍ നേരത്തെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയോട് തെറ്റി നില്‍ക്കുന്ന പിസിസി അദ്ധ്യക്ഷ പ്രതിഭ സിംഗിന്റെ അറിവോടെയാണോ അട്ടിമറി എന്നും എഐസിസി സംശയിക്കുന്നുണ്ട്. എംഎല്‍എമാരെ സിആര്‍പിഎഫിന്റെ സാന്നിധ്യത്തില്‍ ഹരിയാനയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതോടെ പ്രതിസന്ധിയിലായി.

Latest News